മോസ്കോ: ഈ ഡിസംബറിന് മുൻപേ റഷ്യ കൊവിഡ് മുക്തമാക്കാൻ നടപടികൾ ആരംഭിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. വാക്സിനേഷൻ വ്യാപകമാക്കാനും സമൂഹത്തിൽ പ്രതിരോധശേഷി സൃഷ്ടിച്ച് രോഗവ്യാപനം അവസാനിപ്പിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2021 അവസാനത്തിനു മുൻപ് രാജ്യം കൊവിഡ് മുക്തമാക്കുമെന്ന് പുടിൻ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
നിലവിൽ ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നത് വാക്സിനേഷനാണെന്നും 2021 ശരത്കാലത്തോടു കൂടി സമൂഹത്തിൽ പ്രതിരോധശേഷി സൃഷ്ടിക്കാനാണ് ശ്രമമെന്നും പുടിൻ വ്യക്തമാക്കി. രാജ്യത്തെ ശാസ്ത്രജ്ഞന്മാരുടെ പ്രയത്നത്തിൻ്റെ ഫലമായി മൂന്ന് വാക്സിനുകള്‍ വികസിപ്പിച്ചെടുക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച പുടിൻ രണ്ടാമത്തെ വാക്സിൻ ഡോസും സ്വീകരിച്ചിരുന്നു.
എല്ലാ ജനങ്ങളും വാക്സിൻ സ്വീകരിക്കണമെന്നും മഹാമാരിയിൽ നിന്നു രക്ഷപെടാനുള്ള ഏകമാര്‍ഗം ഇതാണെന്നും പുടിൻ വ്യക്തമാക്കി. റഷ്യൻ ജനസംഖ്യയുടെ വലിയൊരു ഭാഗവും വാക്സിനേഷനെതിരെ മുഖം തിരിച്ചു നിൽക്കുന്ന സാഹചര്യത്തിലാണിത്. ലോകത്ത് കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് റഷ്യ. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 47 കൊവിഡ് രോഗികളാണുള്ളത്. 106,000 പേര്‍ മരിച്ചു.
ഇതുവരെ വാക്സിൻ സ്വീകരിച്ചത് : 80 ലക്ഷം പേര്‍
ആകെ ജനസംഖ്യ - 14.4 കോടി
റഷ്യൻ വാക്സിനുകൾ - സ്പുട്നിക് 5, കൊവിവാക്, എപിവാക് കൊറോണ
.