ചണ്ഡിഗഡ്: എട്ട് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും യുവാവ് ചാടി മരിച്ചു. ഹരിയാനയിലെ പഞ്ച്‌കുല നഗരത്തിലെ സെക്‌ടർ 20ലാണ് സംഭവം. മരണമടഞ്ഞ യുവാവിന്റെ പോസ്‌റ്റ്മോർട്ടത്തിൽ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.
സെക്‌ടർ 20ലെ താമസക്കാരനും എഞ്ചിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയുമായ ശ്രേയാംസ് പഥക്ക് (19) ആണ് ആത്മഹത്യ ചെയ്‌തത്. ഇയാളുടെ അച്ഛനും അമ്മയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലായിരുന്നു.ഇതിന്റെ വിഷമത്തിലും തനിക്കും രോഗം വരുമോയെന്ന ഭയത്തിലുമാണ് ശ്രേയാംസ് ഇങ്ങനെ ചെയ്‌തതെന്നാണ് കരുതുന്നത്.മൃതദേഹം അടുത്തുളള സർക്കാർ ആശുപത്രിയിലെത്തിച്ച് പോസ്‌റ്റ്മോർട്ടം നടത്തി.അപ്പോഴാണ് ശ്രേയാംസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി തിരിച്ചറിഞ്ഞതെന്ന് സെക്‌ടർ 20 പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ദിലീപ് അറിയിച്ചു.
മരണത്തിന് പിന്നിലുളള ശരിയായ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സെക്‌ടർ 20 പൊലീസ് അറിയിച്ചു. നാട്ടിൽ വർദ്ധിച്ചുവരുന്ന കൊവിഡ് സാഹചര്യത്തിൽ ശ്രേയാംസ് വളരെയധികം വിഷമിച്ചിരുന്നതായി അച്ഛനും അമ്മയും പറഞ്ഞു. ഇതാണോ കാരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.