കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ റിമാൻഡ് ചെയ്‌തു. ഈ മാസം 27 വരെയാണ് സരിതയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. 27ന് കേസ് വീണ്ടും പരിഗണിക്കും. ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല. സോളാർ പാനൽ വയ്‌ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
സരിതയുടെ തിരുവനന്തപുരത്തെ വസതിയിൽ വച്ചാണ് അറസ്റ്റ് നടന്നത്. സോളാർ തട്ടിപ്പ് പരമ്പരയിൽ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്‌ത കേസാണ് കോഴിക്കോട്ടത്തേത്. സരിതയ്‌ക്കും ബിജു രാധാകൃഷ്‌ണനും പുറമെ ഇവരുടെ ഡ്രൈവറായ മണിമോനും കേസിൽ പ്രതിയാണ്.