blast

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ചൈനീസ് അംബാസിഡറായ നോംഗ് റോംഗ് താമസിച്ച പാകിസ്ഥാനിലെ ആഡംബര ഹോട്ടലില്‍ തെഹ്രീക്ക് - ഐ - താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റതായി പാക് ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് അഹമ്മദ് പറഞ്ഞു.പാകിസ്ഥാനിലെ തെക്കു-പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുന്ന സമയത്ത് അംബാസിഡർ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല.

ആഡംബര ഹോട്ടല്‍ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. റോംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമായിരുന്നു ഹോട്ടലില്‍ താമസിച്ചിരുന്നത്. സ്‌ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ ചൈനീസ് എംബസി പ്രതികരിച്ചിട്ടില്ല.

ഹോട്ടല്‍ പാര്‍ക്കിംഗിലെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോട്ടലില്‍ താമസിച്ചിരുന്ന ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന കാര്യം വ്യക്തമല്ല. ഇതിനു മുമ്പും ചൈനീസ് ഉദ്യോഗസ്ഥ സംഘങ്ങള്‍ക്ക് നേരെ താലിബാനും ബലൂച് വിമോചന സംഘടനകളും ആക്രമണം നടത്തിയിട്ടുണ്ട്.