ന്യൂഡൽഹി: രോഗവ്യാപനം അതി രൂക്ഷമായിരിക്കെ കൊവിഡ് പകർത്തുന്ന വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിലുള്ള വൈറസ് വകഭേദങ്ങളെക്കാൾ മാരകവും രോഗം വരളെ വേഗം പകർത്താൻ കഴിവുള്ളതുമാണ് ഇപ്പോൾ കണ്ടെത്തിയ വൈറസുകളെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ബംഗാൾ സ്ട്രെയിൻ (ബി.1.618) എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്സിനുകളോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇപ്പോൾ ബംഗാളിൽ കാണുന്നതിൽ 15–20 ശതമാനം വരെ ഈ വകഭേദമാണ്.
പശ്ചിമബംഗാളിലാണ് വൈറസിന്റെ പുതിയ വകഭേദം കൂടുതലായി കാണുന്നതെങ്കിലും ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. മറ്റുചില സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനകളിലും ഇത്തരം വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. നേരത്തേയുള്ള വൈറസ് വകഭേദങ്ങൾ ഒന്നിച്ചുചേർന്നാണ് ബംഗാൾ സ്ട്രെയിൻ രൂപപ്പെട്ടതെന്നാണ് കരുതുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ പശ്ചിമബംഗാളിലെ ഒരു രോഗിയിൽ മൂന്നാം വകഭേദം ആദ്യമായി കണ്ടെത്തിയത്. . പിന്നീട് മാർച്ച് 17ന് പരിശോധിച്ച സാമ്പിളിലും ഇതിനെ കണ്ടെത്തിയിരുന്നു. അമേരിക്ക സിംഗപ്പൂർ, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിലും പുതിയ വൈറസിന്റെ സാന്നിദ്ധ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
അതിനിടെ, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ (ഇമ്യൂൺ എസ്കേപ്) ശേഷിയുള്ള ‘എൻ440കെ’ വകഭേദം കേരളമുൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് ഐജിഐബിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു. പ്രതിരോധ നടപടികൾ കർശനമായി പാലിക്കുന്നതിലെ വൈമനസ്യമാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ രോഗം വൻതോതിൽ വ്യാപിക്കാനുള്ള പ്രധാനകാരണം.