ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയിൽ നാടകീയ രംഗങ്ങൾ. മുതിർന്ന അഭിഭാഷകരെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. മുതിർന്ന അഭിഭാഷകർ സുപ്രീംകോടതിയെ തകർക്കാൻ ശ്രമിക്കുകയാണ്. ഉത്തരവ് വരുംമുമ്പുതന്നെ കോടതിക്ക് താത്പര്യങ്ങളുണ്ടെന്ന് വരുത്തുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.
ഹൈക്കോടതിയിലെ കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റുകയും പരാതികൾ പരിഹരിക്കുകയുമാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്രുന്നതിനെതിരേയും അമിക്കസ് ക്യൂറിയായി ഹരീഷ് സാൽവയെ നിയമിച്ചതിന് എതിരെയുമാണ് മുതിർന്ന അഭിഭാഷകർ രംഗത്തെത്തിയത്.
മുതിർന്ന അഭിഭാഷകരുടെ വിമർശനത്തെ തുടർന്ന് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹരീഷ് സാൽവെ പിന്മാറി. തനിക്കെതിരെയുളള ആരോപണങ്ങൾ വിഷമിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവാഴ്‌ചത്തേക്ക് മാറ്റി.
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അടിയന്തരാവസ്ഥ സൃഷ്‌ടിച്ചിരിക്കുകയാണെന്നും നിയന്ത്രണത്തിന് സർക്കാർ ദേശീയ പദ്ധതി ഉണ്ടാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഓക്സിജൻ, കൊവിഡ് പ്രതിരോധം, വാക്സിൻ എന്നീ വിഷയങ്ങളിൽ സർക്കാരിന് വ്യക്തമായ കർമപദ്ധതി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്രസർക്കാർ വിശദാംശങ്ങൾ അറിയിക്കാനും നിർദേശിച്ചിരുന്നു.