ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഉണ്ടായ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര നപടികളുമായി കേന്ദ്രസർക്കാർ. ഓക്‌സിജൻ ആവശ്യത്തിന് രാജ്യത്തുണ്ടാവുക, കൃത്യസമയത്ത് അത് ആശുപത്രികളിൽ എത്തിക്കുക ഇവയാണ് ഇപ്പോൾ രാജ്യം അടിയന്തരമായി ചെയ്യേണ്ടത്. അതിനുളള തയ്യാറെടുപ്പുകൾ ഇന്ത്യ തുടങ്ങികഴിഞ്ഞു. ഇന്ത്യയ്‌ക്ക് പ്രാണവായു നൽകാനായി അയൽരാജ്യങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.
വിമാനമാർഗം ഓക്‌സിജൻ
ഓക്‌സിജൻ ടാങ്കറുകളെ ഡൽഹി ഉൾപ്പടെ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനാണ് വ്യോമസേന പ്രഥമ പരിഗണന നൽകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാൻസ്പോർട്ട് വിമാനമായ സി-17 ന്റെ രണ്ട് വിമാനങ്ങളാണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ ദൗത്യത്തിന് ഉപയോഗിച്ചേക്കും. ആരോഗ്യപ്രവർത്തകർക്കൊപ്പം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനും വ്യോമസേന മുന്നിലുണ്ട്. കൊവിഡ് ടെസ്റ്റിംഗ് സംവിധാനങ്ങൾ ലഡാക്കിൽ എത്തിച്ചതും വ്യോമസേനയുടെ പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ചാണ്.
കഴിഞ്ഞദിവസം തന്നെ ദൗത്യം ആരംഭിക്കുന്നതിനെക്കുറിച്ച് വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഓക്‌സിജൻ ക്ഷാമം രൂക്ഷമായത് പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിലാണ് പ്രശ്‌നം പരിഹരിക്കാൻ വ്യോമസേന മുന്നിട്ടിറങ്ങിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച വെർച്വൽ യോഗത്തിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങളോടും വിവിധ സായുധ സേനാ വിഭാഗങ്ങളോടും കൊവിഡിനെ നേരിടാൻ തയ്യാറായിരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു.
ജർമ്മനി ഉൾപ്പടെയുളള രാജ്യങ്ങളിൽ നിന്നായി മൊബൈൽ ഓക്‌സിജൻ പ്ലാന്റുകൾ രാജ്യത്ത് എത്തിക്കാൻ തീരുമാനിച്ച് കഴിഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ 23 മൊബൈൽ ഓക്‌സിജൻ പ്ലാന്റുകളാണ് രാജ്യത്ത് എത്തിക്കുക.
കൂടെയോടാൻ റെയിൽവേയും
രാജ്യത്തെ ചില സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ അധികം ഉത്പാദിപ്പിക്കാനുളള ശേഷിയുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും ഓക്‌സിജൻ ധാരാളം ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും വിതരണത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ പോലുളള സംസ്ഥാനങ്ങളിൽ ഓക്‌സിജൻ അധികമുണ്ട്. ഇത്തരത്തിൽ അധികമുളള സംസ്ഥാനങ്ങളിൽ നിന്ന് ഓക്‌സിജൻ ആവശ്യമുളള സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യൻ റെയിൽവേ പ്രത്യേക സർവീസ് ആരംഭിച്ചിട്ടുണ്ട്.
സർവസജ്ജമായി സായുധസേനയും
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മൂന്ന് സേനാ മേധാവിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നേരിടാൻ സർക്കാരിനെ സഹായിക്കുകയാണ് ലക്ഷ്യം. ലൈറ്റ് കോംബാറ്റ് എയർക്രാഫ്‌റ്റ് (എൽ സി എ) തേജസിനായി വികസിപ്പിച്ചെടുത്ത ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ കൈമാറിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുപയോഗിച്ച് മിനിട്ടിൽ ആയിരം ലിറ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ കഴിയും.