തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെതുടർന്ന് ഗുരുതരമായ സാഹചര്യമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മാളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് റെക്കാഡ് രോഗികളാണ്. 24 മണിക്കൂറിനിടെ 28,447 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടാവുക. കൂടുതല്‍ നിയന്ത്രണം വേണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടരുന്നതായി
നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്കി.
ശനി,ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ
വീട്ടിൽ തന്നെ നിൽക്കുന്ന രീതി എല്ലാവരും അംഗീകരിക്കണം. ഈ ദിവസങ്ങൾകുടുംബത്തിന് വേണ്ടി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല.
നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം
ഹാളുകളിൽ പരമാവധി 75 പേർക്കും തുറസായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമായിരിക്കും പ്രവേശനം (ഇത് പരമാധി കുറയ്ക്കാൻ ശ്രമിക്കണം)
മരണനാന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്കാണ് പങ്കെടുക്കാവുന്നത്.
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.
ദീർഘദൂര യാത്ര പരമാവധി ഒഴിവാക്കണം, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാൻ അനുവാദമുണ്ട്. സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയിൽ കരുതണം (പ്രത്യക മാതൃകയില്ല)
ട്രെയിൻ, വിമാന സർവീസുകൾ പതിവ് പോലെ ഉണ്ടാകും. പൊലീസ് പരിശോധന സന്ദർഭത്തിൽ ടിക്കറ്റ്, മറ്റു രേഖകൾ കാണിക്കാവുന്നതാണ്.
ഹോട്ടലുകൾക്കും റസ്റ്റാറന്റുകൾക്കും ഹോം ഡെലിവറി നടത്താം
വളരെ അത്യാവശ്യ ഘട്ടത്തിൽ പൊതുജനത്തിൽ ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താന കൈയിൽ കരുതണം.
ടെലികോം, ഐടി, ആശുപത്രികൾ, മാദ്ധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഇളവ്
വീടുകളിൽ മത്സ്യമെത്തിച്ച് വിൽപന നടത്തുന്നതിന് തടസമില്ല, വില്പനക്കാർ മാസ്കടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം
ഹയർസെക്കൻഡറി പരീക്ഷ മുൻനിശ്ചയ പ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും യാത്ര ചെയ്യാൻ അനുവാദമുണ്ട്.
പരീക്ഷ കേന്ദ്രങ്ങളിലെത്തുന്ന രക്ഷിതാക്കൾ കൂട്ടം കൂടാതെ ഉടൻ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് തിരിച്ചെത്തിയാൽ മതി.