saritha-s-nair

കണ്ണൂ‌ർ: ബെവ്‌കോ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ സരിത എസ്. നായരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിൻകരയിൽ നിന്നുള്ള പൊലീസ് സംഘം കണ്ണൂർ ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സരിതയെ അറസ്റ്റ് ചെയ്യാൻ നെയ്യാറ്റിൻകര പൊലീസിന് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3) അനുമതി നൽകിയിരുന്നു. അറസ്റ്റിന്റെ വിവരം നെയ്യാറ്റിൻകര കോടതിയിൽ അന്വേഷണ സംഘം അറിയിക്കും.

തിരുപുറം മുള്ളുവിളയിലെ എസ്.എസ്. ആദർശിന് ബിവറേജസ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ സരിതയും സംഘവും തട്ടിയെന്നാണ് കേസ്. സരിത കേസിലെ രണ്ടാം പ്രതിയാണ്. കുന്നത്തുകാൽ പാലിയോട് സ്വദേശികളായ രതീഷ്, ഷാജു പാലിയോട് എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. രതീഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിലായ സരിത കണ്ണൂർ ജില്ലാ ജയിലിലെ സിഎഫ്എൽടിസിയിലാണുള്ളത്. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു എന്ന കേസിലായിരുന്നു കോടതി ഉത്തരവ്.