justice-ramana

ന്യൂഡൽഹി: സുപ്രീം കോടതിയുടെ നാൽപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.

ജസ്റ്റിസ് എൻ വി രമണയ്ക്ക് 2022 ഓഗസ്റ്റ് 26 വരെ കാലാവധിയുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് വളരെ കുറച്ച് പേർക്ക് മാത്രമേ ക്ഷണമുള്ളൂ. അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്ന് ഇന്ന് നടന്നേക്കില്ല.നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും അവസരം നൽകാറുണ്ട്. എന്നാൽ ഇതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ 1957 ഓഗസ്റ്റ് 27നാണ് ജസ്റ്റിസ് എന്‍ വി രമണ ജനിച്ചത്. ആന്ധ്രയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് എന്‍ വി രമണ. സുപ്രീം കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന(1966-67) സുബ്ബ റാവോ ആയിരുന്നു ഇതിന് മുന്‍പ് ആന്ധാപ്രദേശില്‍ നിന്ന് ഈ പദവിയിലേക്കെത്തിയത്.