കൊച്ചി: സംസ്ഥാനത്ത് ആറ് സീറ്റിൽ വിജയസാദ്ധ്യതയുണ്ടെന്ന് ആർ എസ് എസ് വിലയിരുത്തൽ. നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖൻ 5000 മുതൽ 11000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ആർ എസ് എസ് വിലയിരുത്തുന്നു. ഇതിന് പുറമേ മഞ്ചേശ്വരത്ത് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 1500 വോട്ടിന് മുകളിലും കഴക്കൂട്ടത്തും തൃശൂരും വട്ടിയൂർക്കാവിലും 1000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തോടെയുമുളള വിജയസാദ്ധ്യതയുണ്ടെന്നാണ് ആർ എസ് എസ് കണക്കാക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ ഇ ശ്രീധരൻ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, സംസ്ഥാനത്ത് പന്ത്രണ്ട് മണ്ഡലങ്ങളിൽ വിജയിക്കാൻ സാദ്ധ്യതയുണ്ടെന്ന് ബി ജെ പി കോർ കമ്മിറ്റി വിലയിരുത്തി. നേമം, മഞ്ചേശ്വരം, പാലക്കാട്, വട്ടിയൂർക്കാവ് ഉൾപ്പടെയുളള മണ്ഡലങ്ങളിലാണ് വിജയപ്രതീക്ഷയുളളത്. നിയമസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും അപ്പോൾ വിധിനിർണയിക്കുന്ന ശക്തിയായി ബി ജെ പി മാറുമെന്നുമാണ് പാർട്ടി വിലയിരുത്തുന്നത്.
നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂർക്കാവിൽ വി വി രാജേഷും ചാത്തന്നൂരിൽ ബി ബി ഗോപകുമാറും പാലക്കാട് ഇ ശ്രീധരനും മലമ്പുഴയിൽ സി കൃഷ്ണകുമാറും കാസർകോട് കെ ശ്രീകാന്തും ജയസാദ്ധ്യതയുളളവരാണ്.
തിരഞ്ഞെടുപ്പിൽ മുപ്പതിൽ അധികം വരുന്ന മണ്ഡലങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തൃശൂരിൽ സുരേഷ് ഗോപിയും മണലൂരിൽ എ എൻ രാധാകൃഷ്ണനും തിരുവനന്തപുരത്ത് കൃഷ്ണകുമാറും കോഴിക്കോട് നോർത്തിൽ എം ടി രമേശും നല്ല മത്സരമാണ് കാഴ്ചവച്ചത്. ബൂത്തുകളിൽനിന്നുളള കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ മണ്ഡലങ്ങളിലെല്ലാം ശുഭപ്രതീക്ഷയാണ് പാർട്ടിക്കുളളത്.
മുപ്പതിനായിരത്തിലധികം വോട്ടുകൾ ബി ജെ പിക്ക് ഉറപ്പായിട്ടുളള മുപ്പതോളം മണ്ഡലങ്ങളിൽ വാശിയേറിയ മത്സരമാണ് നടന്നത്. ഫലം വരുന്നതോടെ ബി ജെ പി കേരളത്തിൽ പുതിയ ചരിത്രമെഴുതുമെന്നും പാർട്ടി വിലയിരുത്തി.