oxigen

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിനെ അതിജീവിക്കാന്‍ ഇന്ത്യ പൊരുതുകയാണ്. ഓക്‌സിജന്റെ ലഭ്യത കുറവ് മാത്രമല്ല രാജ്യം നേരുന്ന പ്രശ്‌നം. കൊവിഡ് ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിച്ച ഡല്‍ഹി, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ കൃത്യമായി എത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണ്. ഇതിനായി കൂടുതല്‍ ഓക്‌സിജന്‍ കണ്ടെയ്‌നറുകളും സിലിണ്ടറുകളും ആവശ്യമാണ്. ഇവ വാങ്ങാന്‍ ഇന്ത്യ വിവിധ രാജ്യങ്ങളുമായി ധാരണയില്‍ എത്തിരിക്കുകയാണ്. 'ഓക്സിജന്‍ മൈത്രി'എന്ന പേരില്‍ രൂപം നല്‍കിയ പദ്ധതിയില്‍ ഇന്ത്യന്‍ സൈന്യവും പങ്കാളിയാണ്.

ഈ പദ്ധതിയോട് സഹകരിക്കാന്‍ പല രാജ്യങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ വഴിയോ സ്വകാര്യമേഖലയില്‍ നിന്നോ ആവശ്യമായ കണ്ടെയ്‌നറുകള്‍ എത്തിക്കാനാണ് പദ്ധതിയിടുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ വിദേശത്ത് നിന്ന് വലിയ ഓക്സിജന്‍ ടാങ്കറുകള്‍ എത്തിക്കും. സിംഗപ്പൂരുമായും യുഎഇയുമായും ഇതിന് ധാരണയായി. സൗദി അറേബ്യയിലെ ലിന്‍ഡെ-സിഗാസ് എന്ന കമ്പനിയുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തന, വില്‍പ്പന ശാലകള്‍ സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

യുഎഇയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള ഓക്സിജന്‍ ടാങ്കറുകള്‍ കൂടാതെ 23 മൊബൈല്‍ ഓക്സിജന്‍ ഉത്പാദന പ്ലാന്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് എത്തിക്കും. ഇവ സൈന്യത്തിന്റെ മെഡിക്കല്‍ സര്‍വീസ് ആശുപത്രികളില്‍ ഉപയോഗിക്കും. ഈ പ്ലാന്റുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്റര്‍ ഓക്സിജനും മണിക്കൂറില്‍ 2,400 ലിറ്ററും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ പ്ലാന്റിന്റെ പ്രയോജനം അവ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നതാണ്.

അതേസമയം ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുറോപ്യന്‍ യൂണിയന്‍ രംഗത്ത് വന്നു. മേയ് എട്ടിന് നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യ യോഗത്തില്‍ കൊവിഡ് സാഹചര്യം ചര്‍ച്ചയാകുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാര്‍ലി മൈക്കിള്‍ അറിയിച്ചു.