horse-race

പാലക്കാട്: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ച് പാലക്കാട് കുതിരയോട്ടം. തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് കുതിരയോട്ടം സംഘടിപ്പിച്ചത്. 54 കുതിരകളാണ് അണിനിരന്നത്. ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. സ്ഥലത്തെത്തിയ പൊലീസ് കുതിരയോട്ടം നിര്‍ത്തിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംഘാടകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

ആദ്യസമയത്ത് കാണികള്‍ ഇല്ലായിരുന്നെങ്കിലും കുതിരയോട്ടം ആരംഭിച്ചതോടെ റോഡിന് ഇരുവശത്തുമായി ജനങ്ങള്‍ തിങ്ങിനിറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി ജനങ്ങളെ ഓടിക്കുകയായിരുന്നു. ഇതിനിടയാണ് ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. കുതിരപ്പുറത്തുണ്ടായിരുന്ന ആള്‍ക്ക് വീഴ്ചയില്‍ പരിക്കേറ്റു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

ഉത്സവത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം നടത്തുന്നതിനായി സംഘാടകര്‍ പൊലീസിനോടും നഗരസഭയോടും അനുമതി തേടിയിരുന്നു. ചടങ്ങുകള്‍ക്ക് അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സംഘാടകര്‍ വേലയോട് അനുബന്ധിച്ചുളള കുതിരയോട്ടം സംഘടിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷത്തിലൊരിക്കലാണ് അങ്ങാടി വേല നടക്കാറുളളത്.