55

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ബി.ജെ.പിക്ക് കോടികണക്കിന് രൂപ കുഴൽപണമായി കൊണ്ടുവന്ന സംഭവം തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. ഈ കള്ളപ്പണത്തിൽ നിന്ന് മൂന്നര കോടി രൂപ തൃശൂർ കൊടകരയിൽ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനമായ സംഭവം പാലക്കാടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യൻ മോഡലിൽ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ നടത്തിയ ശ്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മൂന്നു ദിവസംമുമ്പാണ് കുഴൽപണമായി ബിജെപിക്ക് പണമെത്തിയത്. ക്വട്ടേഷൻ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും അതിന് പിന്നിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായും പരാതിയുണ്ട്. കേരളത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്കായി എത്തിയ കള്ളപ്പണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്. പുറത്തു വന്ന വാർത്തകൾ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്. സമാനമായി എല്ലാ ജില്ലകൾക്കും പണമെത്തിക്കാണും. അതിനാൽ ഇതേകുറിച്ച് സമഗ്രമായ അന്വേഷണം വേണം. രാജ്യം ഭരിക്കുന്ന പാർട്ടിതന്നെ കള്ളപ്പണത്തിന്റെ ഗുണഭോക്താക്കളാകുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് മുമ്പ് നോട്ടുനിരോധനം ഏർപ്പെടുത്തിയവരുടെ ഈ ചെയ്തി ജനം ചർച്ച ചെയ്യണമെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

ബി.ജെ.പിക്കാണ് കുഴൽപണം കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടും ആ പാർട്ടിയുടെ പേര് പറയാൻ മിക്ക മാദ്ധ്യമങ്ങളും മടിക്കുകയാണ്. ഈ ഭയം ജനാധിപത്യത്തിനും മാദ്ധ്യമ നിഷ്പക്ഷതക്കും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.