തിരുവനന്തപുരം: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ നിലവിലെ സ്ഥിതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാന. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മറ്റുള്ളവരുടെ വോട്ട് കിട്ടില്ല എന്ന പേടിയാണെങ്കില്‍ ഇനി സംസാരിച്ചൂ കൂടേ. ഇലക്ഷനൊക്കെ കഴിഞ്ഞ് വോട്ടൊക്കെ പെട്ടിയിലായല്ലോ എന്നും റെയ്ഹാന മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കാപ്പൻ കൊവിഡ് ബാധിതനാണെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയയാണ് ഇത്തരമൊരു പ്രതികരണവുമായി റെയ്ഹാന രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ഇതുവരെയായും ഒന്നും മിണ്ടിയിട്ടില്ല. അല്ലെങ്കില്‍ അതിനൊരു കാരണം പറയണം. എന്താണ് സിദ്ദിഖ് കാപ്പന്‍ ചെയ്ത തെറ്റെന്ന്. മുഖ്യമന്ത്രിക്കെന്താ പേടിയാണോ. ഏവർക്കും അറിയാവുന്ന കാര്യമാണ് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകനാണെന്ന്. നിയമപരമായി എന്തെങ്കിലും ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലായിരിക്കും. പക്ഷെ ഒരു കത്ത് അയക്കുമ്പോഴേക്കും മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നും അവർ ചോദിച്ചു.
മുഖ്യമന്ത്രി ഇനിയെങ്കിലും ഇടപെടുമെന്നാണ് പ്രതീക്ഷ. ഇത്തരമൊരു സാഹചര്യത്തില്‍ കാപ്പന്റെ ജീവനാണ് പ്രധാനം. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടല്ല ഇനി നടപടി വേണ്ടത്. ജീവനാണ്. ഒരു ജീവന്‍ പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഒരുപാട് മരണങ്ങളും കൊലകളും നടക്കുന്നത് കൊണ്ട് ഇതാര്‍ക്കും ഒരു വിഷയമായിരിക്കില്ല. പക്ഷെ എനിക്കും എന്റെ കുടുംബത്തിനും മക്കള്‍ക്കും അതൊരു വിഷയമാണെന്നും റെയ്ഹാന പ്രതികരിച്ചു.
കോടതി നടപടികളില്‍ മുഖ്യമന്ത്രിക്ക് ഇടപെടാന്‍ പറ്റില്ലായിരിക്കാം. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടപെടാം. ഇത്രയും കാലമായി ഞാന്‍ മര്യാദ വിട്ട് സംസാരിച്ചിട്ടില്ല. പക്ഷെ ഇപ്പോ എന്നെക്കൊണ്ട് പിടിച്ചിട്ട് കിട്ടാതായി. ഞാനൊരു സ്ത്രീയാണ്, അദ്ദേഹത്തിന്‍രെ ഭാര്യയാണ്. ഞാന്‍ എങ്ങനെയാണ് ഇപ്പോള്‍ കഴിയുന്ന അവസ്ഥ എന്നത് നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസിലാവില്ല. അനുഭവിക്കണം അപ്പോഴേ അറിയൂ എന്നും അവർ പറഞ്ഞു. കാപ്പന് കൃത്യമായ ചികിത്സ നൽകണമെന്നും ഇപ്പോഴുള്ള ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.