അങ്കമാലി: ബസ് സ്റ്റേഷൻ പരിസരത്ത് കാണപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയെ ഷണ്ടിംഗ് ഡ്യൂട്ടി ഡ്രൈവർ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു.
തൃശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർ വിവി. ആന്റുവിനെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ 22ന് രാത്രി 7.30ന് ഡിപ്പോ പരിസരത്ത് അന്യസംസ്ഥാനതൊഴിലാളിയെ
ഡ്രൈവർ ആന്റു വടി ഉപയോഗിച്ച് അടിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽനിന്ന് ലഭിച്ചിരുന്നു.
കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചെത്തിയ യാത്രക്കാരൻ മാസ്ക് ധരിച്ചില്ലെങ്കിൽ വിവരം പൊലീസിനേയോ മേലധികാരിയേയോ അറിയിക്കാതെ ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ അടിച്ചത് അച്ചടക്കലംഘനവും സ്വഭാവദൂഷ്യവുമാണെന്നുള്ള വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.എം.ഡി സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.