jj

ബംഗളൂരു : കർണാടകയിലെ ഹംപി ബദവി ലിംഗ ക്ഷേത്രത്തിലെ പുരോഹിതൻ പണ്ഡിറ്റ് കെ.എൻ കൃഷ്ണഭട്ട് അന്തരിച്ചു . 94 വയസ്സായിരുന്നു . 40 വർഷത്തിലേറെയായി ഹംപി ബദവി ലിംഗ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അദ്ദേഹം.

ഒരു കൈ കൊണ്ട് ശിവലിംഗത്തെ കെട്ടിപ്പിടിച്ച് മറു കരം കൊണ്ട് ശിവലിംഗത്തെ സ്‌നാനം ചെയ്യുന്ന കൃഷ്ണഭട്ടിനെ കർണാടകയിലെ ഹംപി ബദവി ലിംഗ ക്ഷേത്രത്തിലെത്തുന്ന ആരും മറക്കാറില്ല..

മറ്റ് പുരോഹിതരിൽ നിന്ന് വ്യത്യസ്തമായി, ഭട്ട് പലപ്പോഴും 3 മീറ്റർ നീളമുള്ള ശിവലിംഗത്തിൽ കയറുകയും തലേ ദിവസം ദേവന് സമർപ്പിച്ച പൂക്കൾ എടുത്ത് മാറ്റുകയും ചെയ്യുമായിരുന്നു . ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു . നിത്യവും വെള്ളക്കെട്ട് നിറഞ്ഞ ഈ ക്ഷേത്രത്തിൽ ശിവലിംഗത്തിൽ കയറാൻ ഒരു ഗോവണി പോലും ഇല്ല. ഈ സാഹചര്യത്തിൽ ഈ വൃദ്ധ ബ്രാഹ്മണൻ ശിവലിംഗത്തിൽ പറ്റിപ്പിടിച്ച് കിടന്നാണ് അതിൽ വിഭൂതി ചാർത്തിയിരുന്നത് .

പ്രായത്തിന്റെ അവശതകൾ അലട്ടിയിരുന്നെങ്കിലും എല്ലാ ദിവസവും ക്ഷേത്രത്തിൽ എത്തുകയും , പൂജാകർമ്മങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു അദ്ദേഹം . ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിലെ ഗ്രാമത്തിൽ നിന്നുള്ളയാളാണ് കൃഷ്ണ ഭട്ട്.സത്യനാരായണ ക്ഷേത്രത്തിൽ പുരോഹിതനായി ജോലി ചെയ്യാനാണ് അദ്ദേഹം ഹമ്പിയിൽ എത്തിയത്. പിന്നീട് അനെഗുണ്ടി രാജകുടുംബം അദ്ദേഹത്തെ ബദവി ലിംഗ ക്ഷേത്രത്തിലെ പുരോഹിതനായി നിയമിക്കുകയായിരുന്നു .