vedanta-plant-

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം കണക്കിലെടുത്ത് തൂത്തുക്കുടിയിലെ വിവാദമായ വേദാന്ത സ്റ്റര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുമതി. ചെമ്പ് പ്ലാന്റിലെ ഓക്‌സിജന്‍ പ്ലാന്റ് മാത്രം നാല് മാസത്തേക്ക് തുറന്നുപ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. അതേസമയം പ്ലാന്റ് തുറക്കാനുള്ള നീക്കത്തിനെതിരെ തൂത്തുക്കുടിയില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു.

കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഉപാധികളോടെ പ്ലാന്റ് പ്രവര്‍ത്തിക്കണമെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും സര്‍വകക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചില പാര്‍ട്ടികള്‍ നിര്‍ദേശിച്ചു. 1050 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടികാട്ടി വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിലെ ഓക്സിജന്‍ ക്ഷാമം കണക്കിലെടുത്ത് പ്ലാന്റിന് പ്രവര്‍ത്തന അനുമതി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.

പ്ലാന്റിനെതിരേ മലിനീകരണം ആരോപിച്ച് പ്രതിഷേധിച്ച പ്രദേശവാസികള്‍ക്കെതിരായ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2018ലാണ് സ്റ്റര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയത്. കൊവിഡിന്റെ മറവില്‍ പ്ലാന്റ് തുറക്കാനുള്ള ഗൂഢനീക്കമാണ് ഇതെന്ന് സമരസമിതി ആരോപിച്ചു. ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരസമിതി അറിയിച്ചു. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് തൂത്തുക്കുടിയില്‍ പൊലീസ് സന്നാഹം വര്‍ദ്ധിപ്പിച്ചു.

അതേസമയം വാരാന്ത്യലോക്ഡൗണിന് പുറമേ തമിഴ്‌നാട്ടില്‍ മുഴുവന്‍ സമയം മിനി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. സൂപ്പര്‍മാര്‍ക്കറ്റ്, മാള്‍, ജിംനേഷ്യം, സലൂണ്‍ ബാര്‍ ഓഡിറ്റോറിയം അടക്കം അടച്ചു. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇ-പാസും ക്വാറന്റീനും നിര്‍ബന്ധമാണ്.