marriage

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം നടത്തിയതിന്വരനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ ചടങ്ങിന് മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നും കൊവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കർഫ്യൂ നിർദ്ദേശങ്ങളും ലംഘിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

ജലന്ധറിലെ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിൽ നൂറോളം പേരാണ് പങ്കെടുത്തത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പലരും ഓടിരക്ഷപ്പെട്ടു. തുടർന്നാണ് വിവാഹ വേദിയിൽനിന്ന് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, വിവാഹത്തിന് ഇത്രയധികം പേർ വരുമെന്ന് താനറിഞ്ഞില്ലെന്നും എവിടെനിന്നാണ് ഇവരെല്ലാം വന്നതെന്ന് തനിക്കറിയില്ലെന്നുമാണ് വരൻ പൊലീസിനോട് പറഞ്ഞത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബിലും നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. വാരാന്ത്യ കർഫ്യൂവിന് പുറമെ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂവും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹചടങ്ങിലടക്കം 20 പേരിൽ കൂടുതൽ ഒത്തുചേരരുതെന്നാണ് നിർദ്ദേശം.