ന്യൂഡൽഹി: വോട്ടെണ്ണൽ ദിവസത്തെ എല്ലാ ആഹ്ളാദപ്രകടനങ്ങളും നിരോധിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ദിവസങ്ങളിലും നിരോധനം നിലനിൽക്കും. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് തീരുമാനം ബാധകം.
അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണം കമ്മിഷൻ ആണെന്നായിരുന്നു കോടതിയുടെ പരാമർശം. രാഷ്ട്രീയ പാർട്ടികളെ റാലികളും വലിയ ജനസംഗമങ്ങളും നടത്തിക്കാതെ നിലയ്‌ക്ക് നിർത്താൻ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഉത്തരവാദിത്തമില്ലാത്ത ഭരണഘടന സ്ഥാപനമെന്നാണ് കമ്മിഷനെ കോടതി വിശേഷിപ്പിച്ചത്.
ഇപ്രകാരമാണ് സമീപനമെങ്കിൽ മേയ് രണ്ടിന് തിരിഞ്ഞെടുപ്പ് ഫലം പ്രഖ്യാപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞിരുന്നു. അല്ലെങ്കിൽ കൃത്യമായ കൊവിഡ് 19 മാനദണ്ഡങ്ങൾ ഏന്തെല്ലാമെന്ന് ബോദ്ധ്യപ്പെടുത്താൻ കോടതി ആവശ്യപ്പെടുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് വിലക്കൽ തീരുമാനമെന്നാണ് സൂചന.