കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരുപത്തിയഞ്ചുകാരിയായ വനിതാ ഡോക്‌ടർ മരിച്ചു. തലശേരി പാലിശേരി നബാംസ് വീട്ടിൽ ഡോ സി സി മഹ ബഷീറാണ് മരിച്ചത്. അഞ്ചുമാസം ഗർഭിണിയായിരുന്ന മഹ മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുമ്പ് നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. മംഗളൂരു തൊക്കോട്ട് ദേർളക്കട്ട കണച്ചൂർ മെഡിക്കൽ കോളേജിൽ എം ഡിക്ക് പഠിക്കുകയായിരുന്നു മഹ.
കാസർകോട് മേൽപ്പറമ്പിലെ ഡോ സവാഫറിന്റെ ഭാര്യയാണ്. സി സി അബ്‌ദുൾ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. സഹോദരങ്ങൾ: മാസിൻ ബഷീർ, മിസ്‌നാൻ ബഷീർ, മിലാസ് ബഷീർ. മൃതദേഹം തലശേരിയിൽ എത്തിച്ച് സ്റ്റേഡിയം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.