തിരുവനന്തപുരം: ശിവഗിരി മഠത്തിലെ സ്വാമി ലോകേശാനന്ദ (64) സമാധിയായി. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്‌റ്റ് അംഗമായിരുന്നു. ഇന്ന് രാവിലെ 8.25ന് വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്‌മാനന്ദ സഹോദരനാണ്. തലച്ചോറിലുണ്ടായ അസുഖങ്ങൾ കാരണം ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ഇതിനിടയിൽ വൃക്കകൾക്കും തകരാർ സംഭവിച്ചു.
കായിക്കര ശങ്കരിവിലാസത്തിൽ സദാശിവൻ, ഭാനുമതി ദമ്പതികളുടെ ആറ് മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു സ്വാമി ലോകേശാനന്ദ. 1982ൽ ശിവഗിരി മഠാധിപതി ആയിരുന്ന ഗീതാനന്ദ സ്വാമികളിൽ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച അദ്ദേഹത്തിന്റെ പൂർവാശ്രമത്തിലെ പേര് ചന്ദ്രചൂഡൻ എന്നായിരുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ സന്ന്യാസദീക്ഷ സ്വീകരിച്ച വ്യക്തി കൂടിയാണ്. മികച്ച വാഗ്‌മി ആയിരുന്ന സ്വാമി ലോകേശാനന്ദ, 'മായയും മഹിമയും' ഉൾപ്പടെ നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. 1994ൽ ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായിരുന്നു.
ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം വൈകുന്നേരം മൂന്ന് മണിയോടെ ശിവഗിരി സമാധി പറമ്പിൽ സമാധിയിരുത്തും. മറ്റ് സഹോദരങ്ങൾ: ശാന്ത, പരേതനായ റോഷൻ ( റിട്ട. ഡി.വൈ.എസ്.പി), ദയാൽ ( ബോട്ടാണിക്കൽ ഗാർഡൻ റിട്ട. പി.ആർ.ഒ), സുപ്രഭ.