കൊച്ചി: എറണാകുളം കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതൻ ഭീഷണിപ്പെടുത്തിയ ശേഷം യുവതിയുടെ ആഭരണങ്ങൾ ഊരി വാങ്ങുകയായിരുന്നു. ആക്രമണത്തിനിടയിൽ യുവതി ട്രെയിനിന് പുറത്തേക്കു ചാടി. വീഴ്‌ചയിൽ തലയ്‌ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
ചെങ്ങന്നൂരിൽ ജോലിയ്‌ക്ക് പോകാനായി മുളന്തുരുത്തിയിൽനിന്നാണ് യുവതി ട്രെയിനിൽ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതൻ കത്തി ഉപയോഗിച്ച് കുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. ഈ യുവതി മാത്രമാണ് കമ്പാർട്ട്‌മെന്റിൽ ആ സമയം ഉണ്ടായിരുന്നത്.
മുളന്തുരുത്തി സ്റ്റേഷൻ വിട്ട ഉടനെ ട്രെയിനിലെ ശുചിമുറിയുടെ ഭാഗത്തേയ്‌ക്ക് വലിച്ചിഴച്ച് കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതിൽ തുറന്നു പുറത്തേയ്ക്കു ചാടാൻ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു.
റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെയുളളവർ ആശുപത്രിയിലെത്തി സ്‌ത്രീയുടെ മൊഴിയെടുത്തു. നൂറനാട് സ്വദേശിയായ പ്രതിയെ യുവതി തിരിച്ചറിഞ്ഞതായാണ് വിവരം.