kappan

ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശിച്ചു. സിദ്ദിഖ് കാപ്പനെ യു പിയിൽ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റർ ജനറൽ എതിർത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. അതേസമയം, കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.

കാപ്പന് ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാനമെന്നും അതിനുളള നടപടിയാണ് കോടതി ഇപ്പോൾ സ്വീകരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡൽഹി എയിംസിലോ റാം മനോഹർ ലോഹ്യ ആശുപത്രിയിലോ കാപ്പനെ പ്രവേശിപ്പിക്കണം. ആദ്യം കാപ്പനെ ഡൽഹിയിലേക്ക് മാറ്റുക, ആവശ്യമായ ചികിത്സയ്‌ക്ക് ശേഷം അദ്ദേഹത്തിന് ബന്ധപ്പെട്ട കോടതിയിൽ ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇതോടെ കാപ്പന് വേണ്ടി കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തീർപ്പാക്കി. കാപ്പൻ കൊവിഡ് മുക്തനായെന്ന് കാണിച്ച് യു പി സര്‍ക്കാർ സുപ്രീംകോടതിയിൽ റിപ്പോ‌ർട്ട് നൽകിയെങ്കിലും ഇതേ റിപ്പോർട്ടിൽ തന്നെ അദ്ദേഹത്തിന്റെ ശരീരത്തിൽ മുറിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കാപ്പന്റെ ആരോഗ്യനിലയിൽ കോടതിയുടെ ശ്രദ്ധ പതിയാൻ ഈ റിപ്പോർട്ട് കാരണമായി.

കാപ്പനെ യു പിക്ക് പുറത്തേക്ക് മാറ്റുന്നതിനെ ശക്തമായി എതിർത്ത സോളിസിറ്റർ ജനറലിന്റെ വാദത്തെ ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചതും യു പി സർക്കാരിന്റെ ഈ റിപ്പോർട്ട് വച്ചാണ്. യു പിയിലേക്ക് കാപ്പൻ പോയത് ഏത് സംഘടനയ്‌ക്ക് വേണ്ടിയാണോ അവർക്കായുളള നിഴൽ യുദ്ധമാണ് പത്രപ്രവർത്തക യൂണിയൻ നടത്തുന്നതെന്ന് യു പി സർക്കാർ കോടതിയിൽ സമർ‌പ്പിച്ച റിപ്പോർട്ടിൽ പറയുന്നു.