തൃശൂർ: രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പണം കവർന്ന കൊടകര കവർച്ചാ കേസിൽ നിർണായക വഴിത്തിരിവ്. കവർച്ച ചെയ്യപ്പെട്ട പണം പൊലീസ് കണ്ടെടുത്തു. ഒമ്പതാം പ്രതിയുടെ വീട്ടിൽ നിന്നാണ് പണം പിടികൂടിയത്. 23 ലക്ഷം രൂപയും 3 പവൻ സ്വർണവാണ് കണ്ടെടുത്തത്. പണം കോടതിയിൽ ഏൽപിക്കും.
25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു ലഭിച്ച പരാതി. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കാനായിരുന്നു നീക്കം. പരാതിക്കാരനായ ഡ്രൈവറിന്റെ സഹായി റഷീദാണ് പണം കൊണ്ടുപോകുന്ന വിവരം ചോർത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡ്രൈവർ തനിച്ചാകാതിരിക്കാനാണ് സഹായിയെയും ഒപ്പം കൂട്ടിയിരുന്നത്.
ഇയാൾ, വാഹനം പോകുന്ന വഴി കൃത്യമായി കവർച്ചാ സംഘത്തെ അപ്പപ്പോൾ അറിയിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. റഷീദിനെക്കൂടാതെ മുഖ്യ പ്രതികളായ രഞ്ജിത്ത് അലി എന്നിവരും പിടിയിലാകാനുണ്ട്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്തവത്തിൽ മൂന്ന് സംഘങ്ങളായിത്തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ പണം കൊടുത്തയച്ചതായി കരുതുന്ന വ്യവസായി ധർമ്മരാജനെ ചോദ്യം ചെയ്തെങ്കിലും പണത്തിന്റെ സ്രോതസ്സിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അതേ സമയം കൊടകരയിലെ പണം തട്ടിപ്പ് കേസുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിയതാണെന്ന പേരില്‍ ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി ഡിജിറ്റലായാണ് ചെലവഴിച്ചത്. കറന്‍സിയായി ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ഇത് സംബന്ധിച്ച പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.