facebook

ന്യൂഡൽഹി: പ്രധാനമന്ത്രി രാജിവയ്‌ക്കാൻ ആവശ്യപ്പെടുന്ന #ResignModi ഹാഷ്‌ടാഗ് നീക്കം ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ഫേസ്‌ബുക്ക്. 'ഹാഷ്‌ടാഗ് അബദ്ധത്തിൽ ബ്ളോക്ക് ചെയ്‌തതാണ്. ഇന്ത്യൻ സർക്കാർ പറഞ്ഞതുകൊണ്ടല്ല. ഹാഷ്‌ടാഗ് പുന:സ്ഥാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്.' ഫേസ്‌ബുക്ക് കമ്പനി വക്താവ് ആന്റി സ്‌റ്റോൺ അറിയിച്ചു.

ഹാഷ്‌ടാഗ് നീക്കിയതോടെ കൊവിഡ് കാലത്ത് സർക്കാരിനെ വിമർശിക്കുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് വിലക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ഫേസ്‌ബുക്ക് രംഗത്തെത്തിയത്. ബംഗാൾ തിരഞ്ഞെടുപ്പ് സമയത്താണ് നരേന്ദ്രമോദി രാജിവയ്‌ക്കണം എന്നാവശ്യപ്പെടുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് നീക്കിയത്.

രാജ്യത്തെ കൊവിഡ് തരംഗം ആഞ്ഞടിക്കുമ്പോൾ മതിയായ മുന്നൊരുക്കം കേന്ദ്ര സർക്കാർ‌ ആരോഗ്യരംഗത്ത് നടത്തിയില്ല എന്നുകാണിച്ച് വ്യാപകമായ പ്രതിഷേധവും ഹാഷ്‌ടാഗ് ക്യാമ്പെയിനും നടന്നിരുന്നു. രോഗവ്യാപനം രൂക്ഷമായ ഡൽഹി, ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചികിത്സ ലഭിക്കാതെ ആളുകൾ തെരുവിൽ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും നടന്നിരുന്നു. ഈ സമയത്താണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ഇടപെടലുകൾ നീക്കം ചെയ്യപ്പെട്ടത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോൾ #ResignModi പുന:സ്ഥാപിച്ചത്. ദേശീയ മാദ്ധ്യമങ്ങളാണ് ഹാഷ്‌ടാഗ് നീക്കിയ സംഭവം ആദ്യം റിപ്പോർട്ട് ചെയ്‌തത്.