തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഇതിനോടനുബന്ധിച്ച് സിനിമാ, സീരിയിൽ ഷൂട്ടിംഗ് താൽക്കാലിക നിറുത്തിവയ‌്‌ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പച്ചക്കറി, മത്സ്യം എന്നിവയടക്കം വിൽക്കുന്ന കച്ചവടക്കാർ രണ്ട് മാസ്‌കും കൈയ്യുറയും ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓക്‌സിജൻ വാർ റൂമുകൾ സജ്ജീകരിക്കും. മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിൽ സ്‌റ്റിക്കർ പതിപ്പിക്കണം. സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത പരിപാടികൾ മാറ്റി വയ‌്ക്കണമെന്നും മുഖ്യമന്ത്രി നിഷ്‌കർഷിച്ചു.
സംസ്ഥാനത്ത് ഗുരുതരമായ രോഗാവസ്ഥയുളളവരുടെ ചികിത്സ മുടങ്ങുന്ന സാഹചര്യമാണുളളത്. മേയ് 4 മുതൽ 9 വരെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിലെ കച്ചവടക്കാർ രണ്ട് മീറ്റർ അകലം പാലിച്ചേ കച്ചവടം നടത്താവൂ. രണ്ട് മാസ്‌കും കൈയുറയും ഇവർ ധരിക്കണം. സംസ്ഥാനത്ത് ഓക്‌സിജൻ പാർലറുകൾ സ്ഥാപിക്കും. പ്രാദേശിക തലത്തിലും ഓക്‌സിജൻ പാർലറുകൾ സ്ഥാപിക്കുന്നതാണ്. ജനിതക വ്യതിയാനം വന്ന വൈറസ് മൂലം അടുത്ത സമ്പർക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫലപ്രഖ്യാപനം വരുന്ന ദിവസം അവരവരുടെ വീടുകളിലിരുന്ന് അവ കാണണമെന്നും കൂട്ടം കൂടി രോഗസാദ്ധ്യത വർദ്ധിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആദ്യ കൊവിഡ് തരംഗത്തിൽ 75 ശതമാനം മരണവും 60 വയസിന് മുകളിലുളളവർക്കായിരുന്നു. 45 വയസിന് മുകളിലുളളവരാണ് 90 ശതമാനത്തിന് മുകളിലുമുളളത്. മരണനിരക്ക് കുറയ്‌ക്കാൻ വാക്‌സിനേഷനിലൂടെ കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗൺ വേണ്ട എന്ന് പറയുന്നത് സമൂഹത്തിന്റെ പൗരബോധത്തിലെ വിശ്വാസം കൊണ്ടാണ്. ഓരോരുത്തരും സ്വയം ലോക്ഡൗണിലേക്ക് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീതി കൂടാതെ മഹാമാരിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനോട് ജനങ്ങൾ പൂർണമായും സഹകരിക്കണം.