narendra-modi

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തും. ഓക്‌സിജൻ പ്രതിസന്ധി, വാക്‌സിൻ ക്ഷാമം എന്നിവയും ചർച്ച ചെയ്യുമെന്നാണ് വിവരം.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെ കുറിച്ച് ആരോഗ്യസെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, കേരള, കർണാടക, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡൽഹി, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ് നിയന്ത്രണവിധേയമാക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. ഒരുപക്ഷേ രാജ്യം ലോക്ക്‌ഡൗണിലേക്കും നീങ്ങിയേക്കാം. കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് മുന്നേമുക്കാൽ ലക്ഷം പിന്നിട്ടേക്കും. മരണസംഖ്യ രണ്ട് ദിവസമായി മൂവായിരത്തിന് മുകളിലാണ്.