ഇടവെട്ടി: കൊവിഡ് ലക്ഷണങ്ങളുള്ള വൃദ്ധയെ മകളുടെ വീടിന് സമീപമുള്ള പെരുവഴിയിൽ ഇറക്കിവിട്ട് മകൻ കടന്നു കളഞ്ഞു. തുടർന്ന് 85 കാരിയെ ആരോഗ്യപ്രവർത്തകരും പൊലീസും മകളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തൊടുപുഴ ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാർഡായ തൊണ്ടിക്കുഴയിലാണ് സംഭവം. മകനൊപ്പമായിരുന്നു വൃദ്ധ താമസിച്ചിരുന്നത്. മകന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുമ്പ് വൃദ്ധയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഈ മകൻ വ്യാഴാഴ്ച വൃദ്ധയെ തൊണ്ടിക്കുഴയിലെ മകളുടെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.
എന്നാൽ, മകളുടെ വീട്ടിലാക്കാതെ സമീപമുള്ള റോഡിൽ വയോധികയെ ഇറക്കിവിട്ട് ഇയാൾ സ്ഥലം വിടുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ആശാ പ്രവർത്തക നിജയും പഞ്ചായത്തംഗം സുബൈദ അനസും ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ റിയാസും സ്ഥലത്തെത്തിയത്. വഴിയിൽ വീണ് പരിക്കേറ്റെങ്കിലും ഇവർ മകളുടെ വീട് വരെ നടന്നെത്തിയിരുന്നു. അപ്പോഴേക്കും നഗരത്തിൽ പോയിരുന്ന മകളും തിരിച്ചെത്തി. ഉടൻതന്നെ വൃദ്ധയെ ജില്ലാ ആശുപത്രിയിൽ കൊണ്ടപോയി വൈദ്യ സഹായം നൽകി. ഇവർക്ക് പനിയും ശ്വാസം മുട്ടലുമുണ്ട്. വൃദ്ധയെ ഇപ്പോൾ ആദ്യം താമസിച്ചിരുന്ന വീട്ടിൽ തന്നെ ആക്കിയിട്ടുണ്ട്. അടുത്ത ദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കും. മകനെതിരെ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ തൊടുപുഴ സി.ഐയ്ക്ക് പരാതി നൽകി.