തിരുവനനന്തപുരം: എക്‌സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളുകൾ ജനവികാരത്തിന്റെ യഥാർത്ഥ പ്രതിഫലനമല്ല. കേരളത്തിൽ ജനങ്ങൾ യു ഡി എഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ എൽ ഡി എഫ് തുടർഭരണം നേടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കാലത്ത് മുമ്പും യു ഡി എഫിന് എതിരായി എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നിട്ടുണ്ട്. അന്തിമ ഫലം വന്നപ്പോൾ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. അഴിമതിയും കൊളളയും നിറഞ്ഞ പിണറായി ഭരണം ജനങ്ങൾ തൂത്തെറിയും. യു ഡി എഫ് വമ്പിച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് പരാജിതന്റെ കപട ആത്മവിശ്വാസമാണ്. മെഷീനിലിരിക്കുന്ന വോട്ട് തങ്ങൾക്കാണെന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ആളുകളെ കബളിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തൽ മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.