കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കാറിന് നേരെ പെട്രോൾ കുപ്പിയെറിഞ്ഞ് കത്തിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സ്വന്തം കാർ കത്തിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്‌ക്കെതിരെ തിരിച്ചുവിടാൻ ശ്രമിച്ച സംഭവത്തിൽ കുണ്ടറയിലെ ഡി.ജെ.എസ്.പി സ്ഥാനാർത്ഥിയും ഇ.എം.സി.സി എം.ഡിയുമായ കൊച്ചി കുഴുപ്പള്ളി, അയ്യമ്പള്ളി എടപ്പാട് വീട്ടിൽ ഷിജു വർഗീസ് (48), മാനേജർ കൊച്ചി ഇടപ്പള്ളി വെണ്ണല അഞ്ചുമന ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപം തുരുത്തിയിൽ ശ്രീകാന്ത് (41), ഡ്രൈവർ തിരുവനന്തപുരം മലയിൻകീഴ് ഭാഗ്യാലയത്തിൽ വിനുകുമാർ (41)എന്നിവരെയാണ് കൊട്ടാരക്കര കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികൾ ഗൂഢാലോചന നടത്തിയ കൊച്ചി, പാലാരിവട്ടം, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലും സംഭവസ്ഥലത്തും ഇന്നും നാളെയും എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാൽ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചി, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരാളെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്.
മന്ത്രിക്കെതിരെ മത്സരിച്ച തന്നെ ബോംബെറിഞ്ഞ് കാർ കത്തിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് വരുത്തിതീർത്ത് ജനവികാരം മന്ത്രിക്കെതിരെ തിരിച്ചു വിടാനാണ് പിടിയിലായ ഷിജു വർഗീസും കൂട്ടാളികളും ചേർന്ന് തിരഞ്ഞെടുപ്പ് ദിവസം പുലർച്ചെ കണ്ണനല്ലൂർ കുണ്ടറ റോഡിൽ കുരീപ്പള്ളിക്കും പാലമുക്കിനും ഇടയിൽ ബോംബേറ് നാടകം നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ പിടിച്ചത് പുലിമടയിൽ നിന്ന്
ചാത്തന്നൂർ: മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയ്‌ക്കെതിരെ കൈവിട്ടകളി നടത്തിയ പ്രതികൾ താമസിച്ചിരുന്നത് പുലികൾ കാവൽ നിന്നിരുന്ന കോട്ടയ്ക്കുള്ളിൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ മന്ത്രിക്കെതിരെ കളിച്ചവർ നിസാരക്കാരല്ലെന്നും പൊലീസ് പറയുന്നു.
സംഭവശേഷം പ്രധാനപ്രതി ഷിജു വർഗീസും സന്തതസഹചാരിയും മാനേജരുമായ ശ്രീകാന്തും ഒളിവിൽ കഴിഞ്ഞിരുന്നത് കർണാടകയുടെയും ഗോവയുടെയും അതിർത്തിയിലെ വനമേഖലയിലെ കുന്നിൻമുകളിലെ കോട്ടയിലായിരുന്നു. കോട്ടയ്ക്കുള്ളിലും ചുറ്റുമായി കാവലിനെന്നോണം വളത്തിയിരുന്നത് പുലികളെയായിരുന്നു. പൊലീസ് ഇവരെ തേടി എത്തുന്നതിന് ഒരാഴ്ച മുമ്പാണ് കർണാടക വനപാലകർ രണ്ട് പുലികളെ പിടികൂടി കൊണ്ടുപോയത്.
എന്നാൽ കോട്ടയ്ക്കുള്ളിൽ എട്ട് പുലികളുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന് പിന്നീട് ലഭിച്ച വിവരം. ഇതൊന്നും അറിയാതെയാണ് അന്വേഷണസംഘത്തിലെ പരവൂർ എസ്.എച്ച്.ഒ സംജിത്ത് ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് കോട്ടയ്ക്കുള്ളിൽ കടന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് ചാത്തന്നൂർ എ.സി.പി വൈ.നിസാമുദ്ദീൻ പറഞ്ഞു.