തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് മാറ്റിവച്ച ജീവനക്കാരുടെ ശമ്പളം അഞ്ചു ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യ ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകും. അതു താത്പര്യമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകാനും അവസരമുണ്ടാകുമെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ രണ്ടു മാസങ്ങളായി ട്രഷറി സംവിധാനങ്ങൾ പുതിയ സർവറിലേയ്ക്കു മാറ്റുന്നതിനുള്ള വളരെയേറെ തിരക്കുകൾ ഉണ്ടായിരുന്നു. പുതുക്കിയ ശമ്പളം ഡി.എ. അരിയർ എന്നിവയുമായി ബന്ധപ്പെട്ട സോഫ്റ്റ്‍വെയർ പരിഷ്കരിക്കുന്ന നടപടികൾ കാരണം ശമ്പളം തിരിച്ചു നൽകേണ്ട സോഫ്റ്റ്‍വെയർ പരിഷ്കരണം അൽപ്പം വൈകിയെന്നതും ശരി. എന്നാൽ തിങ്കളാഴ്ച മുതൽ ഇതിനായുള്ള സംവിധാനം നിലവിൽ വരും. മേയ് മാസത്തെ ശമ്പള ബില്ലുകൾ മാറിയതിനു ശേഷം ശേഷം ആദ്യ ഗഡു വിതരണം ചെയ്യുമെന്നും ഐസക് വ്യക്തമാക്കി.
മാറ്റിവച്ച ശമ്പളത്തിന്റെ ഗഡുക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണമെന്ന് എ.ൻ.ജി.ഒ. യൂണിയൻ അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന സർക്കാർ അനുകൂലമായി പരിഗണിക്കുകയുണ്ടായി. കാബിനറ്റ് തീരുമാനമനുസരിച്ച് ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവനക്കാർക്ക് തിരികെ നൽകുന്ന അഞ്ചു ഗഡുക്കളിൽ നിന്ന് താത്പര്യമുള്ള അത്രയും ഗഡുക്കൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനുള്ള സമ്മതപത്രം എഴുതി നൽകിയാൽ സമ്മതപത്രം ഡി.ഡി.ഒ പരിശോധിച്ച് സമ്മതം തന്ന ഗഡുക്കൾ പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം. ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടിട്ടും സർക്കാർ സ്വീകരിച്ച തീരുമാനം സമയബന്ധിതമായി നടപ്പാക്കിയ ട്രഷറിയിലെയും സ്പാർക്കിലെയും ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.