hawala-case-bjp

തിരുവനന്തപുരം: തൃശൂര്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഉന്നത ബി.ജെ.പി നേതാക്കളുടെ പങ്ക്‌ കൂടുതല്‍ വെളിപ്പെട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. നോട്ടുനിരോധനം കള്ളപ്പണം കണ്ടെത്താനാണെന്ന്‌ പ്രഖ്യാപിച്ച ബി.ജെ.പി തന്നെ കള്ളപണത്തിന്റെ വാഹകരായത്‌ ആ പാര്‍ട്ടിയുടെ ജീര്‍ണതക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും തെളിവാണ്‌. ആര്‍.എസ്‌.എസിന്റെ അറിവോടെയാണ്‌ ഈ കള്ളപ്പണ ഇടപാട്‌ നടന്നത്‌. വരും ദിവസങ്ങളില്‍ ഇതിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങളുടെ കൂടുതല്‍ ചുരുള്‍ നിവരുമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്‌. ചെറിയ മീനുകള്‍ മാത്രമാണ്‌ ഇപ്പോള്‍ പിടിയിലായിട്ടുള്ളത്‌. ഇതിനു പിന്നില്‍ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്ന്‌ വ്യക്തമാണ്‌. തിരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ്‌ കുഴല്‍പണം കടത്തിയത്‌. തീവ്രവര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ബി.ജെ.പി കുഴല്‍പണം കടത്തുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. മൂന്നര കോടിരൂപയുടെ കള്ളപ്പണം കൊള്ളയടിച്ച സംഭവം പുറത്തുവന്നപ്പോള്‍ തന്നെ ബി.ജെ.പി ഉന്നത ബന്ധം സി.പി.എം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യാതൊരു ലജ്ജയുമില്ലാതെ അത്‌ നിഷേധിക്കാനാണ്‌ ബി.ജെ.പി നേതൃത്വം തയ്യാറായത്‌.

കേരളത്തിലും പുറത്തുമുള്ള ബി.ജെ.പി ഉന്നത നേതാക്കളുടെ കാര്‍മികത്വത്തിലാണ്‌ തിരഞ്ഞെടുപ്പ്‌ സമയത്ത്‌ കര്‍ണാടകയില്‍നിന്ന്‌ കള്ളപ്പണം കൊണ്ടുവന്നത്‌. കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ്‌ ചുമതല വഹിച്ചത്‌ കര്‍ണാടകയില്‍നിന്നുള്ള നേതാക്കളും മന്ത്രിമാരുമായിരുന്നു. കേരളത്തിലെത്തിച്ച പണത്തിന്റെ ഒരു ഭാഗം മാത്രമാണ്‌ കൊള്ളയടിക്കപ്പെട്ടത്‌. അതിലും എത്രയോ വലിയ തുക ബി.ജെ.പി നേതാക്കള്‍ക്ക്‌ ലഭിച്ചു കാണും. ഇക്കാര്യം വരും നാളുകളില്‍ അന്വേഷണത്തില്‍ പുറത്തുവരും.

കള്ളപ്പണ ഇടപാട്‌ ഒരു പരാതിയുമില്ലാതെതന്നെ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികളാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും, ഡയറക്ടറേറ്റ്‌ ഒഫ്‌ റവന്യൂ ഇന്റലിജന്‍സും. എന്നാല്‍ പരാതി കിട്ടിയിട്ടുപോലും ഈ ഏജന്‍സികള്‍ സംഭവം അറിഞ്ഞ മട്ടില്ല. അന്വേഷണം ബി.ജെ.പി ഉന്നതരില്‍ എത്തുമെന്നതിനാലാണിതെന്ന്‌ കരുതണം. കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ അടിമത്വവും ഇരട്ടമുഖവുമാണ്‌ ഇവിടെ തെളിയുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ശബരിമല സമരകാലത്ത് പ്രചരിച്ച ‘ഹാന്‍സ്’ വീഡിയോയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സമീപത്തുണ്ടായിരുന്ന വ്യക്തി കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. വീഡിയോയിലെ ഹാന്‍സാണെന്ന് ആരോപിക്കപ്പെടുന്ന പാക്കറ്റ് സുരേന്ദ്രന് കൈമാറിയ വ്യക്തി സുനില്‍ നായിക്കാണെന്നായിരുന്നു റിപ്പോർട്ട്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസിലെ പരാതിക്കാരനും വാഹന ഉടമയുമായ ധര്‍മ്മരാജന് പണം കൈമാറിയത് സുനില്‍ നായിക്കാണെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.