mummy

വാർ‌സ: ഒരു പുരുഷ പുരോഹിതന്‍റെ മമ്മിയെ കണ്ടെത്തി ,​ വിശദ പരിശോധനയ്ക്കായി അയച്ചപ്പോൾ കിട്ടിയ പരിശോധനാ ഫലത്തിൽ ഞെട്ടിയിരിക്കുകയാണ് പോളണ്ടുകാരായ ഗവേഷകർ. പരിശോധന നടത്തിയ മമ്മി ഗർഭിണിയായ സ്ത്രീയുടേതാണെന്നാണ് പുതിയ കണ്ടെത്തൽ. കമ്പ്യൂട്ടര്‍ പരിശോധനയും, എക്സ്റേ പരിശോധനയും നടത്തിയാണ് ഇത് സ്ത്രീയുടേതാണെന്ന് ഗവേഷണ സംഘം കണ്ടെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഗർഭിണിയായ സ്ത്രീയുടെ മമ്മി ലഭിക്കുന്നത്. 1826ലാണ് ഈ മമ്മി വാർ‌സയിലെത്തുന്നത്. പുരുഷനായ ഒരു പുരോഹിതനെന്നാണ് ഇതിന്‍റെ പുറത്ത് എഴുതിയിരുന്നത്. എന്നാല്‍ മമ്മി പുറത്തെടുത്തപ്പോള്‍ സ്തനവും നീണ്ട മുടിയും കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയപ്പോഴാണ് വിദഗ്ദ പരിശോധന നടത്താന്‍ തീരുമാനിച്ചത്. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ സംഘം ചെറിയ കൈ,​ ചെറിയ കാലുകള്‍ എന്നിവ കണ്ടെത്തുകയും ഇത് സ്ത്രിയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നെന്ന് നരവംശ ശാസ്ത്രജ്ഞനായ മാർസെന ഒസാറെക സിൽകെ പറഞ്ഞു.
20നും 30നും ഇടയിൽ പ്രായമുള്ള സ്ത്രീയുടെ മമ്മിയാണെന്നാണ് നിഗമനം. കുഞ്ഞിന്‍റെ തലയോട്ടി സംഘം പരിശോധനക്ക് വിധേയമാക്കിയതിലൂടെ കുഞ്ഞിന് 26-28 ആഴ്ച പ്രായമുള്ളതാണെന്ന് കരുതപ്പെടുന്നു. ബി.സി ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതാകാം ഈ യുവതി എന്നാണ് കരുതപ്പെടുന്നത്.
മമ്മിയെക്കുറിച്ചുള്ള സംഘത്തിന്‍റെ കൂടുതൽ കണ്ടെത്തലുകള്‍ വാർ‌സയിലെ നാഷണൽ മ്യൂസിയത്തിലെ ആർകിയോളജിക്കൽ സയൻസ് ജേണലില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.