kdkdk

മലപ്പുറം: കൊവിഡ് രണ്ടാംതരംഗത്തിന് പിന്നാലെ ജില്ലയിലെ വാക്‌സിൻ കേന്ദ്രങ്ങളിൽ തിക്കുംതിരക്കും. വലിയ തിരക്കുള്ള കേന്ദ്രങ്ങളിൽ ടോക്കൺ അടിസ്ഥാനത്തിലാണ് കുത്തിവയ്പ്പ് നൽകുന്നത്. ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മാത്രം 300 പേർക്ക് ടോക്കൺ നൽകി. 500 പേർ വരെ കുത്തിവയ്പ്പിന് എത്തിയ കേന്ദ്രങ്ങളുണ്ട്.

നേരത്തെ ഒരുകേന്ദ്രത്തിൽ ശരാശരി 80 പേരാണ് വാക്‌സിനെടുക്കാൻ എത്തിയിരുന്നത്. 120 സർക്കാർ സെന്ററുകളിലൂടെയും 27 സ്വകാര്യ ആശുപത്രികളിലൂടെയും 4 മൊബൈൽ യൂണിറ്റുകളിലൂടെയുമാണ് നിലവിൽ വാക്സിനേഷൻ ചെയ്യുന്നത്. കൊവിഡ് രണ്ടാംതരംഗം ശക്തിപ്രാപിക്കുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും ചെയ്തതോടെയാണ് വാക്ഡസിനെടുക്കാൻ എത്തുന്നവരുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചതെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. ഷഹീർ പറഞ്ഞു. വാക്‌സിൻ ക്ഷാമം സംബന്ധിച്ച വിവരങ്ങളും തിരക്ക് വർദ്ധിക്കാൻ കാരണമായി. ജില്ലയിലെ മിക്ക കേന്ദ്രങ്ങളിലും വാക്‌സിൻ സ്റ്റോക്ക് തീരാനിരിക്കെ തിങ്കളാഴ്ച 30,​000 ഡോസ് കൊവിഷീൽഡ് വാക്‌സിൻ ലഭിച്ചതാണ് ആശ്വാസമായത്. രണ്ടുദിവസമായി ഈ വാക്‌സിനാണ് വിതരണം ചെയ്യുന്നത്. നാളെ 10,​000 ഡോസ് കൂടി എത്തും. ഇങ്ങനെയെങ്കിലും ഇതു രണ്ടു ദിവസത്തേക്ക് മാത്രമേ ഉണ്ടാവൂ. ഒരുദിവസം ശരാശരി 15,​000ത്തോളം പേർ ജില്ലയിൽ വാക്‌സിനെടുക്കുന്നുണ്ട്. കൂടുതൽ പേർ എത്തുന്നുണ്ടെങ്കിലും പല കേന്ദ്രങ്ങളിലും വാക്‌സിനില്ല. ഇതോടെ വാക്‌സിനെടുക്കാതെ മടങ്ങേണ്ട അവസ്ഥയിലാണ്. പലയിടങ്ങളിലും ഇത് ബഹളത്തിൽ കലാശിക്കുന്നുണ്ട്. കുത്തിവയ്പ്പിന് കൂടുതൽ പേരെത്തുന്ന കേന്ദ്രങ്ങളിലേക്ക് അധികമായി വാക്‌സിൻ നൽകിയിട്ടുണ്ട്.

എടുത്തത് മൂന്നിലൊന്ന് പേർ

ജില്ലയിൽ തിങ്കളാഴ്ച്ച വൈകിട്ട് വരെ 4,49,483 പേർ കുത്തിവയ്പ്പെടുത്തു. ഇതിൽ 4,07,826 പേർക്ക് ഒന്നാം ഡോസും 41,857 പേർക്ക് രണ്ടാം ഡോസും നൽകി. 21,915 ആരോഗ്യപ്രവർത്തകരും 8,901 കൊവിഡ് മുന്നണി പോരാളികളും 4,394 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സിനും എടുത്തു കഴിഞ്ഞു.മേയ് പകുതിയോടെ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനായിരുന്നു ജില്ലാ ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഈ പ്രായപരിധിയിൽ 11 ലക്ഷത്തോളം പേരുണ്ട്. 3,23,549 പേർ ഒന്നാം ഡോസും 6,647 പേർക്ക് രണ്ടാം ഡോസും ഇന്നലെ വരെ നൽകി. മാർച്ച് ഒന്നുമുതലാണ് ജില്ലയിൽ 45 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങിയത്. 42 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് നൽകേണ്ടത്. അടുത്തമാസം ആദ്യത്തോടെ കൂടുതൽ പേർക്ക് രണ്ടാം ഡോസ് നൽകേണ്ടി വരും. ഇതിനകം വാ‌ക്‌സിൻ ക്ഷാമം പരിഹരിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാവും. വാക്‌സിൻ കുറവ് മൂലം മെഗാ ‌വാക്‌സിനേഷൻ ക്യാമ്പുകൾ നിറുത്തിയിട്ടുണ്ട്.

ഒരാഴ്ച്ചത്തേക്ക് ഒരുലക്ഷം ഡോസ് എന്ന കണക്കിന് കിട്ടിയാൽ മാത്രമേ കുത്തിവയ്പ്പ് സുഗമമായി കൊണ്ടുപോകാനാവൂ.

ഡോ. രാജേഷ്,​ ജില്ലാ നോഡൽ ഓഫീസർ.

ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. യാതൊരു കാരണവശാലും അനുവദനീയമായ എണ്ണത്തിൽ കൂടുതൽ പേർ ഒത്തുകൂടരുത്. ഇൻഡോർ, ഔട്ട്‌ഡോർ പരിപാടികളിൽ പങ്കെടുക്കുന്ന പരമാവധി ആളുകളുടെ എണ്ണം യഥാക്രമം 75, 150 എന്ന നിലയിൽ നിജപ്പെടുത്തിയ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ എത്തുന്നവരുടെ എണ്ണവും ഈ രീതിയിൽ നിജപ്പെടുത്തണം. 60 കഴിഞ്ഞവർ, രോഗികൾ തുടങ്ങിയവർ കൊവിഡ് വ്യാപനം കണക്കിലെടുത്ത് വീടുകളിൽ നിന്ന് മാത്രം പ്രാർത്ഥനകൾ നടത്തുക

ഡോ.കെ.സക്കീന,

ഡി.എം.ഒ

റംസാനിൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ