fffff
.

എടപ്പാൾ: കാലാവധി കഴിഞ്ഞ ബസുകളെക്കൊണ്ട് നിറയുകയാണ് എടപ്പാളിലെ കെ.എസ്.ആർ.ടി.സി റീജണൽ വർക്ക് ഷോപ്പ്. കാലാവധി കഴിഞ്ഞ 700ലേറെ ബസുകൾ ഇവിടെ നിലവിലുണ്ട്. 800 ബസുകൾ കൂടി ഈ മാസം എത്താനുണ്ട്. ഇതിനിടെ 10 വർഷം കഴിഞ്ഞ ഏതാനും ബസുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിലെത്തി.

മാനന്തവാടി ഡിപ്പോയിലെ 10 വർഷം കഴിഞ്ഞ എതാനും ബസുകളാണ് എടപ്പാൾ ഡിപ്പോയിലെത്തിയത്. ഗതാഗതയോഗ്യമല്ലാതായതാണ് കാലാവധി കഴിയും മുമ്പേ ഇവ ഡിപ്പോയിലെത്താൻ കാരണം. ഇന്ധന നഷ്ടം, പ്രവർത്തനക്ഷമതയിലെ കുറവ് എന്നിവ കണക്കിലെടുത്താണ് ഇവയെ വർക്ക് ഷോപ്പിലാക്കാൻ തീരുമാനിച്ചത്. സിവിൽ സപ്ളൈസ്, ഭക്ഷണ വിതരണം, സഞ്ചരിക്കുന്ന മെഡിക്കൽ ഷോപ്പ്, ഹോട്ടൽ കാന്റീൻ സിസ്റ്റം എന്നിവയ്ക്കായി ഈ ബസുകൾ ഉപയോഗിക്കും. 18 വർഷം കഴിഞ്ഞവയുടെ എൻജിൻ, ടയർ, ബോഡി എന്നിവ വിവിധ പാർട്സുകളാക്കി ലേലം ചെയ്യും. ഇവ പൊള്ളാച്ചി, സേലം, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്വകാര്യ വ്യക്തികളും കമ്പനികളുമാണ് ലേലം ചെയ്ത് കൊണ്ടു പോകാറുള്ളത്.

മലബാറിലെ കാലാവധി കഴിഞ്ഞ 1500 ബസുകൾ ഇവിടെ വരാനുണ്ടെന്നാണ് കണക്ക്. സംസ്ഥാനതലത്തിൽ ഇത്തരത്തിൽ 3,500ഓളം ബസുകളുണ്ടെന്നാണ് കണക്ക്. ഇത്രയധികം ബസുകൾ വർക്ക് ഷോപ്പിലെത്തുന്നതോടെ പൊതുനിരത്തുകളിലെ ബസുകളുടെ എണ്ണത്തെ ഇതു ബാധിക്കുമോ എന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു.