c

അലനല്ലൂർ: പഴയ സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയെ എടത്തനാട്ടുകര ചൂരിക്കോട് റബ്ബർ തോട്ടത്തിലേക്ക് വിളിച്ചുവരുത്തി പത്തുലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കോങ്ങാട് പൂതംകോട് സ്വദേശി ശ്യാമിനെ (28) പുതുശേരിക്കടുത്തുള്ള ഒളിസങ്കേതത്തിൽ നിന്ന് നാട്ടുകൽ പൊലീസ് പിടികൂടി.

കഴിഞ്ഞ വർഷം മേയ് 28നാണ് സംഭവം. ആറംഗ സംഘമാണ് അക്രമം നടത്തിയത്. ഇതിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ശ്യാം തമിഴ് നാട്ടിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. കുറച്ചുദിവസമായി പാലക്കാടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

പ്രതി കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നന്വേഷിച്ച് വരികയാണ്. പ്രതി നിലവിൽ നടത്തുന്ന നിർമ്മാണ പദ്ധതിയെ കുറിച്ചും അന്വേഷണം ആരംഭിച്ചു. ഹൈഡ്രോ വാലി പ്രൊജക്ട് എന്ന പേരിൽ രൂപീകരിച്ച കമ്പനിക്ക് പിന്നിൽ കോടികളുടെ ഇടപാടാണ് നടത്തി വരുന്നത്. വില കൂടിയ ആഡംബര കാറിലാണ് യാത്ര. വൈദ്യപരിശോധനയ്ക്ക് ശേഷം മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .

ഇൻസ്പെക്ടർ ഹിദായത്തുള്ള മാമ്പ്ര, എസ്.ഐ ഗ്ലാഡിംഗ്, എ.എസ്.ഐ അരവിന്ദാക്ഷൻ, എസ്.സി.പി.ഒ.മാരായ അബ്ദുൾ നവാസ്, ബിനു, ഡാൻസാഫ് സ്‌ക്വാഡംഗങ്ങളായ ടി.ആർ.സുനിൽകുമാർ, റഹിം മുത്തു, സൂരജ് ബാബു, കെ.അഹമ്മദ് കബീർ, കെ.ദിലീപ്, ആർ.രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.