oxygen

പാലക്കാട്: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോൾ വില കുത്തനേ കൂട്ടി പകൽക്കൊള്ള നടത്തുകയാണ് മെഡിക്കൽ ഓക്സിജൻ നിർമ്മാണ കമ്പനികൾ. കേരളത്തിൽ ഉൾപ്പെടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ ഓക്സിജന്റെ ഉപയോഗ സാദ്ധ്യത മുന്നിൽകണ്ടാണ് കമ്പനികൾ തീവെട്ടിക്കൊള്ള നടത്തുന്നത്.

ഒരാഴ്ച മുമ്പുവരെ സംസ്ഥാനത്ത് ഒരു ക്യൂബിക് ഓക്സിജെന് 11.50 രൂപയായിരുന്നു വിലയെങ്കിൽ ഇന്നിപ്പോൾ 17 രൂപകൊടുക്കേണ്ട അവസ്ഥയാണ്. ഒരാഴ്ചയ്ക്കിടെ 50 ശതമാനം വിലവർദ്ധിച്ചു. വരും ദിവസങ്ങളിൽ ആവശ്യം ഉയരുമെന്നതിന്റെ അടിസ്ഥാനത്തിൽ വിലയിൽ വലിയ വർദ്ധനവുണ്ടായേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ, സർക്കാർ അടിയന്തരമായി

ഇടപെട്ട് ഈ പകൽകൊള്ളയ്ക്ക് മൂക്കുകയറിടണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

ഉത്പാദിപ്പിക്കുന്നത് കഞ്ചിക്കോട്ടെ കമ്പനി

സംസ്ഥാനത്തെ ഭൂരിപക്ഷം ആശുപത്രികളിലേക്കും ഓക്സിജൻ വിതരണം ചെയ്യുന്നത് കഞ്ചിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ്. സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്‌സിജൻ ഉത്പാദകരാണിവർ. മുമ്പ് കഞ്ചിക്കോട് മേഖലകളിൽ നാല് കമ്പനികൾ മെഡിക്കൽ ഓക്സിജൻ നിർമ്മിച്ചിരുന്നെങ്കിലും ഇപ്പോൾ ഒരു കമ്പനി മാത്രമാണ് ഉത്പാദനരംഗത്തുള്ളത്. മറ്റുള്ളവർ സിലിണ്ടറുകൾ റീഫിൽ മാത്രമേ ചെയ്യുന്നുള്ളു. ഓക്‌സിജൻ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കൾ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്പുഴ അണക്കെട്ടിൽ നിന്ന് കിൻഫ്ര മുഖേനയാണു നൽകുന്നത്. വൈദ്യുതി കെ.എസ്.ഇ.ബിയും. ഇവ രണ്ടിനും സർക്കാർ വില വർദ്ധിപ്പിക്കാത്ത സാഹചര്യത്തിലാണ് ഈ വിലവർദ്ധനവ് എന്നത് ശ്രദ്ധേയമാണ്.

 ഉത്പാദനത്തിന്റെ 75 ശതമാനം നൽകുന്നത് അന്യസംസ്ഥാനങ്ങൾക്ക്

കേരളത്തിലെ ഓക്‌സിജൻ വിതരണത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് കഞ്ചിക്കോട്ട് പ്രവർത്തിക്കുന്ന മഹാരാഷ്ട്ര ആസ്ഥാനമായുള്ള കമ്പനിയുടെ പ്ലാന്റാണ്. പ്രതിദിനം 150 ടൺ ഓക്സിജനാണ് ഇവിടത്തെ ഉത്പാദനം. 1000 ടൺ ഓക്‌സിജൻ വരെ സംഭരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്റെ 75 ശതമാനവും കർണാടക, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്.

കൊവിഡ് അതീവ ഗുരുതരമായ മഹാരാഷ്ട്രയിൽ ഒരു ക്യുബിക് മീറ്റർ ഓക്‌സിജന് 50 രൂപയിലധികം നൽകണം. ഈ ലാഭമാണ് ഓക്‌സിജൻ അന്യ സംസ്ഥാനങ്ങളിലേക്ക് നൽകുന്നതിന് പ്രേരിപ്പിക്കുന്നത്. കേരളത്തിൽ ഉൽപാദനച്ചെലവു കുറവാണെന്നതും അന്യസംസ്ഥാനങ്ങളിൽ മൂന്നിരട്ടിയോളം വില ലഭിക്കുമെന്നതും ആകർഷിക്കുന്ന ഘടകമാണ്.

 ലിക്വിഡ് ഓക്‌സിജൻ

നിർദ്ദിഷ്ട താപനിലയിൽ തണുപ്പിച്ചു ടാങ്കുകളിലാണ് ദ്രവ ഓക്‌സിജൻ സൂക്ഷിക്കുന്നത്. ഓക്‌സിജൻ എത്തിക്കുന്ന ടാങ്കറുകളിലും ആശുപത്രികളുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ ടാങ്കുകളിലും ഇതേ ഊഷ്മാവു തന്നെ ക്രമീകരിച്ചിട്ടുണ്ടാകും. ദ്രവ ഓക്‌സിജൻ ചുരുളൻ വേപ്പറൈസർ കോയിലുകൾക്കുള്ളിലൂടെ കടത്തിവിട്ട് യഥാർത്ഥ അന്തരീക്ഷ ഊഷ്മാവിലേക്കു മാറ്റുമ്പോൾ ഇതു വാതക രൂപത്തിലാകും. പ്രമുഖ ആശുപത്രികളിലെല്ലാം ദ്രവ രൂപത്തിൽ ഓക്‌സിജൻ സൂക്ഷിക്കാനുള്ള ടാങ്കുകളും ഇതു വേപ്പറേസൈഷൻ നടത്തി ഓക്‌സിജൻ വിതരണ ഉപകരണങ്ങളിലേക്കു നേരിട്ടെത്തിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ രീതിയിൽ സിലിണ്ടറുകൾ തന്നെ ഉപയോഗിക്കുന്നവരുമുണ്ട്. ഇവർക്ക് വിതരണക്കാർ ലിക്വിഡ് ഓക്‌സിജൻ രൂപമാറ്റം വരുത്തി സിലിണ്ടറുകളിൽ നിറച്ചു നൽകുകയും ചെയ്യുന്നുണ്ട്. 1 ടൺ മുതൽ 13 ടൺ വരെ ശേഷിയുള്ള ടാങ്കുകളാണു സാധാരണ സംസ്ഥാനത്തുള്ള സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്. വിതരണക്കാർ 20 ടൺ ടാങ്കുകൾ വരെ സ്ഥാപിച്ചിട്ടുണ്ട്.