
കോന്നി : കത്തുന്ന വേനൽ ചൂടിന് കുളിരേകി മഴ പെയ്തത് കുടിവെള്ളക്ഷാമത്തിനും ഉഷ്ണത്തിനും ആശ്വാസമായെങ്കിലും കാർഷിക വിളകൾ നശിക്കുന്നത് മലയോര കർഷകരെ ആശങ്കയിലാക്കുന്നു. കുലച്ചുനിന്ന നിരവധി വാഴകളാണ് മഴയിൽ ഒടിഞ്ഞുവീണത്. പാതിവിളവെത്തിയ കുലകൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് കർഷകർ. ഉപ്പേരിക്കുപോലും പാകമാകാത്ത ഏത്തക്കുലകൾ ഉപയോഗിക്കാനാകില്ല. ഏത്തന് പുറമെ ഞാലിപ്പൂവൻ, കൂമ്പില്ലാ കണ്ണൻ, പാളയംത്തോടൻ തുടങ്ങിയ കുലകളും വ്യാപകമായി നശിച്ചിട്ടുണ്ട്.
ആശങ്കയോടെ വാഴ കർഷകർ
കോന്നി, അരുവാപ്പുലം, തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട്, അതിരുങ്കൽ, വകയാർ, പ്രമാടം, വി. കോട്ടയം, അതുമ്പുംകുളം, കല്ലേലി, അട്ടച്ചാക്കൽ, ആവോലിക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് വ്യാപകമായി വാഴക്കൃഷി നശിച്ചത്. മിക്കവരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. വൻ പ്രതീക്ഷയോടെ പരിപാലിച്ചുവളർത്തിയ വാഴക്കുലകൾ നശിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ. കൃഷിവകുപ്പിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരവും നാമമാത്രമായതിനാൽ നഷ്ടം സഹിക്കേണ്ട ഗതികേടിലാണ് ഇവർ.
ചീരയ്ക്കും രക്ഷയില്ല
അപ്രതീക്ഷിതമായി മഴ പെയ്തതോടെ ചീര കർഷകരും ഗതികേടിലായി. ഏക്കറ് കണക്കിന് സ്ഥലത്തെ ചീരയാണ് നശിക്കുന്നത്. മിക്കയിടങ്ങളിലും പുള്ളിരോഗം പിടിപെട്ടിട്ടുണ്ട്. പാതി വളർച്ചയെത്തിയ ചീര ചെടികളാണ് ഇതിൽ ഏറെയും. കർഷകർ കൂട്ടത്തോടെ ചീര പിഴുത് വിൽക്കാൻ തുടങ്ങിയതോടെ മുടക്കിയ കാശുപോലും ഇവർക്ക് ലഭിക്കുന്ന കാര്യം സംശയമാണ്. മഴയ്ക്ക് മുമ്പ് ഒരു പിടി ചീരയ്ക്ക് 40 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസങ്ങളിൽ 20 രൂപ പോലും നൽകി വാങ്ങാൻ ആളില്ലായിരുന്നെന്ന് കർഷകർ പറഞ്ഞു. അടുത്തിടെ പാകിയ പയർ, പാവൽ, പടവലം എന്നിവയും നാശത്തിന്റെ വക്കിലാണ്.
വന്യമൃഗ ശല്യവും
മഴയെ തുടർന്ന് പുതുമണ്ണിന്റെ ഗന്ധം പരന്നതോടെ കാട്ടുപന്നികളും കൃഷിയിടങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്നുണ്ട്. പാമ്പ് ശല്യവും രൂക്ഷമാണ്. വനൃമൃഗങ്ങൾ റോഡുകളിൽ നിലയുറപ്പിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. കോന്നി - തണ്ണിത്തോട് റോഡിലും തണ്ണിത്തോട് - വയ്യാറ്റുപുഴ - ചിറ്റാർ റോഡിലും അടവി ഭാഗങ്ങളിലുമാണ് കാട്ടാനകൾ റോഡിൽ നിലയുറപ്പിക്കുന്നത്. വേനൽ മഴയിൽ ഇളം ചൂട് ആസ്വാദിക്കാനാണ് ആനകൾ ടാർ റോഡുകളിൽ നിലയുറപ്പിക്കുന്നത്.