photo
കോന്നിയിലെ ഗതാഗതക്കുരുക്ക്

കോന്നി: പരിഷ്കാരങ്ങളെല്ലാം പാഴാകുന്ന കോന്നിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പുനലൂർ - മൂവാറ്റുപുഴ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ കൂടി നടക്കുന്നതിനാൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ് ടൗണിൽ അനുഭവപ്പെടുന്നത്. തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ പോലും ട്രാഫിക് നിയന്ത്രണത്തിന് ഒരു ഹോം ഗാർഡ് മാത്രമാണുള്ളത്. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാത, കോന്നി ചന്ദനപ്പള്ളി, കോന്നി തണ്ണിത്തോട് കുമ്പഴ എന്നിങ്ങനെ നാല് പ്രധാനപ്പെട്ട റോഡുകൾ സംഗമിക്കുന്നത് സെൻട്രൽ ജംഗ്ഷനിലാണ്. നൂറ് കണക്കിന് വാഹനങ്ങൾ നാല് ഭാഗത്തേക്കും കടന്നു പോകുന്ന ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ്. രാവിലെ 8.30 മുതൽ 10വരെയും, ഉച്ചയ്ക്ക് 3.30 മുതൽ 5വരെയുമാണ് കാൽനടയാത്രക്കാർക്ക് പോലും കടന്നു പോകാൻ കഴിയാത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. ബുധൻ, ശനി എന്നീ ചന്ത ദിവസങ്ങളിൽ ഇത് ഇരട്ടിയാകും.സെൻട്രൽ ജംഗ്ഷനിൽ നിന്ന് പോസ്റ്റ് ഓഫീസ് വരെയും, മാർക്കറ്റ് ജംഗ്ഷൻ വരെയും, പഞ്ചായത്ത് ബസ് സ്റ്റാന്റ് വരെയും, മുസ്ലിംപള്ളി വരെയുമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പോസ്റ്റ് ഓഫീസ് റോഡിലാണ് ഗവ.എച്ച്.എസ്.എസ്, പൊലീസ് സ്‌റ്റേഷൻ,പഞ്ചായത്ത് ഓഫീസ്, ബി.എസ്.എൻ.എൽ ഭവൻ, കൃഷിഭവൻ, ഡി.എഫ്.ഒ ഓഫീസ്, ഫയർ സ്‌റ്റേഷൻ, വില്ലേജ് ഓഫീസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവിടെങ്ങളിൽ എത്തിച്ചേരേണ്ടവർ ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ്.

ട്രാഫിക് പൊലീസ് ഇല്ല


സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിങ്ങനെ പ്രധാന പോയിന്റുകളിൽ ട്രാഫിക് പൊലീസിന്റെ സേവനം വേണം. എന്നാൽ മതിയായ പൊലീസുകാർ സ്‌റ്റേഷനിൽ ഇല്ലാത്തതിനാൽ ആരെയും ഡൂട്ടിക്ക് നിയോഗിക്കാറില്ല. സെൻട്രൽ ജംഗ്ഷനിൽ ഡ്യൂട്ടി ചെയ്യുന്ന ഹോം ഗാർഡിനാകട്ടെ നാല് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ഒരേ സമയം കാണാനോ, നിയന്ത്രിക്കാനോ കഴിയാറുമില്ല. പഞ്ചായത്ത് കാലാകാലങ്ങളിൽ ടൗണിൽ ഗതാഗത പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും ഒന്നും ഇതുവരെപ്രായോഗികമായിട്ടില്ല.

-----------------

ട്രാഫിക്ക് കുരുക്കിന് പ്രധാന കാരണം

-നാല് റോഡിലും സെൻട്രൽ ജംഗ്ഷന് സമീപത്തായുള്ള അനധികൃത പാർക്കിംഗ്

- ബസ് സ്റ്റോപ്പിൽ നിശ്ചിത സമയം കഴിഞ്ഞും ബസുകൾ കിടക്കുന്നു

- പെർമിറ്റ് ഇല്ലാതെ കറങ്ങി ഓടുന്ന ഓട്ടോറിക്ഷകൾ

-വാഹനങ്ങളിലും അല്ലാതെയും നടത്തുന്ന വഴിയോര കച്ചവടങ്ങൾ