കോന്നി : ഗതാഗതക്കുരുക്കിന് പരിഹാരമായി കോന്നിയിൽ നിർമ്മിക്കുന്ന ബൈപ്പാസിന്റെയും ഫ്‌ളൈ ഓവറിന്റെയും സർവേ നടപടികൾ പൂർത്തീകരിച്ച് ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. താലൂക്ക് ആസ്ഥാനമായ കോന്നിയുടെ പ്രധാന പ്രശ്‌നം ഗതാഗതക്കുരുക്കാണ്. ഗവ.മെഡിക്കൽ കോളേജുകൂടി പൂർണ സജ്ജമാകുന്നതോടെ തിരക്ക് വർദ്ധിക്കും. പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

40 കോടിയുടെ ബൈപാസ്

പുനലൂർ മൂവാ​റ്റുപുഴ സംസ്ഥാന പാതയിൽ വരുന്ന വാഹനങ്ങൾക്ക് കോന്നി ടൗൺ ഒഴിവാക്കി പോകാൻ ബൈപ്പാസ് ഉപകരിക്കും. നിലവിൽ തമിഴ്‌നാട്, അച്ചൻകോവിൽ, ചെങ്കോട്ട, ആര്യങ്കാവ് മേഖലകളിൽ നിന്ന് വരുന്ന ശബരിമല തീർത്ഥാടകർ ഉൾപ്പടെ കോന്നി ടൗൺ വഴിയാണ് കടന്നു പോകുന്നത്. ബൈപ്പാസ് വന്നാൽ സംസ്ഥാന പാതയിലെ കുളത്തുങ്കൽ ഭാഗത്ത് നിന്ന് ചൈനാമുക്ക് -ളാക്കൂർ -പൂങ്കാവ് റോഡിനെയും ആനക്കൂട്- പൂങ്കാവ് റോഡിനെയും മുറിച്ചു കടന്ന് സംസ്ഥാന പാതയിലെ തന്നെ ളാക്കൂർ ഭാഗത്ത് എത്താൻ സാധിക്കും. ഇതേ റൂട്ടിലൂടെ പത്തനംതിട്ടയിൽ എത്താനും എളുപ്പമാണ്. 4.5 കിലോമീ​റ്ററാണ് ദൂരം. ഭൂരിഭാഗവും വയലിലൂടെയാണ് കടന്നുപോകുന്നത്. 40 കോടിയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.

70 കോടിയുടെ ഫ്‌ളൈ ഓവർ

ഉന്നത നിലവാരത്തിൽ സംസ്ഥാന പാതയുടെ പണികൾ പൂർത്തീകരിച്ചതിന് ശേഷമാണ് ടൗൺ ഭാഗത്ത് റോഡിന് കുറുകെ മേൽപ്പാലം വരുന്നത്. റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. കോന്നി -ചന്ദനപ്പള്ളി റോഡിലെ ആനക്കൂടിനും സെൻട്രൽ ജംഗ്ഷനും മദ്ധ്യേയുള്ള ഭാഗമായും കോന്നി മെഡിക്കൽ കോളേജ് റോഡിലെ മരാമത്ത് വകുപ്പ് ഓഫീസിനും സെൻട്രൽ ജംഗ്ഷനും ഇടയിലുള്ള ഭാഗമാകും ബന്ധിപ്പിക്കുക. താലൂക്ക് ഓഫീസ് ഉൾപ്പടെ പ്രവർത്തിക്കുന്ന മിനി സിവിൽ സ്​റ്റേഷൻ, ഇക്കോ ടൂറിസം സെന്റർ,താലൂക്ക് ആശുപത്രി,കെ.എസ്.ഇ.ബി ഓഫീസ്, പ്രമാടം രാജീവ് ഗാന്ധി ഇന്റോർ സ്​റ്റേഡിയം എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ കോളേജ്, തണ്ണിത്തോട്, തേക്കുതോട്, ചി​റ്റാർ,സീതത്തോട്, പയ്യനാമൺ, കുമ്മണ്ണൂർ, ഐരവൺ, അട്ടച്ചാക്കൽ, ചെങ്ങറ തുടങ്ങിയ മേഖലകളിലേക്ക് സെൻട്രൽ ജംഗ്ഷനിൽ എത്താതെ പോകാൻ കഴിയും. 70 കോടിയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.

ബൈപ്പാസും ഫ്ളൈ ഓവറും വരുന്നതോടെ കോന്നിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത

പരിഹാരമാകും. കഴിഞ്ഞ ബഡ്ജറ്റിൽ ഇരു പദ്ധതികൾക്കും തുക വകയിരുത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തുടർ നടപടികൾ വൈകുകയായിരുന്നു. സർവേ പൂർത്തിയാക്കി ടെണ്ടർ വിളിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കെ.യു. ജനീഷ് കുമാർ

(എം.എൽ.എ)


------------------------------------

- ബൈപാസ് : 4.5 കിലോമീ​റ്റർ ദൂരം, ഭൂരിഭാഗവും വയലിലൂടെ