manal

പത്തനംതിട്ട: രാഷ്ട്രീയ വിവാദത്താൽ 'ചൂടുപിടിച്ച" പമ്പയിലെ പ്രളയ മണലിൽ ഭൂരിഭാഗവും ഗുണനിലവാരമില്ലെന്ന് കണ്ട് വനത്തിൽ ഉപേക്ഷിച്ചു ! 2018ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണ്ണിൽ മണലിന്റെ ധാതുഘടകങ്ങൾ കുറവാണെന്ന ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ (സെസ്) രണ്ടാമത്തെ പഠനറിപ്പോർട്ടിനെ തുടർന്നാണിത്. കെട്ടിട നിർമ്മാണത്തിന് മണൽ അനുയോജ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പമ്പയിൽ ചക്കുപാലത്ത് വനത്തിനുള്ളിലാണ് മണൽ കൂട്ടിയിട്ടിരിക്കുന്നത്. വനം വകുപ്പാണ് ഉടമസ്ഥർ.

പമ്പയിൽ അടിഞ്ഞു കൂടിയ മണൽ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമെന്ന സെസ് റീജിയണൽ ഒാഫീസിന്റെ ആദ്യ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലേലത്തിൽ വിൽക്കാൻ സർക്കാർ തീരുമാനിച്ചത്. മുൻ ചീഫ് സെക്രട്ടറി ടാേം ജോസ് വിരമിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് പമ്പയിലെത്തുകയും മണൽ നീക്കാൻ സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ക്ളെയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്സിന് കരാർ നൽകുകയും ചെയ്തതിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. പിന്നാലെ,കരാർ റദ്ദാക്കി.

ആകെ 35,000 ക്യുബിക് മീറ്റർ മണലാണ് നദിയിൽ നിന്ന് കരയിലേക്ക് മാറ്റിയത്. കഴിഞ്ഞവർഷം ആഗസ്റ്റിൽ വനംവകുപ്പ് നടത്തിയ ലേലത്തിൽ 4000 ക്യുബിക് മീറ്റർ മണൽ കൊണ്ടുപോയവർ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന് അറിയിച്ചിരുന്നു. മണൽ വേർതിരിച്ചപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പറ്റിയത് മുപ്പത് ശതമാനത്തിൽ താഴെയായിരുന്നു. ചെളിയും കല്ലിന്റെ തരികളുമാണ് കൂടുതലായി ലഭിച്ചത്. അറുപത് ശതമാനമെങ്കിലും നല്ല മണൽ ലഭിച്ചാലേ പ്രയോജനമുള്ളുവെന്ന് ലേലം പിടിച്ചവർ അറിയിച്ചു. തുടർന്നാണ് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ പഠനം നടത്തിയത്. മണൽ കെട്ടിട‌നിർമ്മാണത്തിന് കൊള്ളില്ലെന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പമ്പയിൽ ചക്കുപാലത്ത് ഉറച്ച മണൽ ഇനി സ്വാഭാവിക പ്രകൃതിയുടെ ഭാഗമാകും.