ചെങ്ങന്നൂർ: പുണ്യ പമ്പയിലെ മിത്രപ്പുഴ കടവിൽ തൃപ്പൂത്താറാടി ചെങ്ങന്നൂരമ്മ. മലയാള വർഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞദിവസം രാവിലെ തൃപ്പൂത്തറയിൽ നിന്ന് ദേവിയെ ഹംസവാഹനത്തിൽ ആറാട്ടിന് എഴുന്നെള്ളിച്ചു. പനനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് ദേവിക്ക് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. ചടങ്ങുകൾക്ക് തന്ത്രിമാരായ കണ്ഠര് മോഹനര്, കണ്ഠര് മഹേഷ് മോഹനര് എന്നിവർ കാർമികത്വം വഹിച്ചു. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയപ്പോൾ ശ്രീപരമേശ്വരൻ ഋഷഭവാഹനത്തിൽ എഴുന്നെള്ളി ദേവിയെ സ്വീകരിച്ചു. ഹംസവാഹനവും ഋഷഭവാഹനവും പുതിക്കിപ്പണിത ശേഷം ആദ്യമായി നടന്ന ആറാട്ടെഴുന്നെള്ളത്തായിരുന്നു ഇത്തവണ. ശില്പി ഹരി ചക്കുളത്താണ് വെള്ളിയിൽ തീർത്ത വാഹനങ്ങളുടെ നവീകരണ ജോലികൾ നിർവഹിച്ചത്. തിരുവാഭരണ കമ്മിഷണർ അജിത് കുമാർ സമർപ്പണം നിർവഹിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തിൽ പടിഞ്ഞാറെ നടയിൽ മാത്രമായാണ് നിറപറ സമർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നത്. പ്രദക്ഷിണത്തിന് ശേഷം അകത്തെഴുന്നെള്ളത്തും കളഭാഭിഷേകവും നടന്നു. ആറാട്ടുദിനം മുതൽ 12 ദിവസം ദേവിയുടെ ഇഷ്ടവഴിപാടായ ഹരിദ്ര പുഷ്പഞ്ജലി നടത്തും.