ആല: കൊവിഡ് ബാധിതനായ പത്ര ഏജന്റ് മരിച്ചത് ചികിത്സ കിട്ടാതെയാണെന്ന് പരാതി. പെണ്ണുക്കര പുല്ലാംതാഴെ വാഴോലിത്താനത്ത് ഭാനുസുതൻ പിള്ളയാണ് (60) മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുവായ പഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഭവത്തിൽ ഇടപെട്ടിട്ടും ചികിത്സ ലഭ്യമായില്ലെന്ന് ആക്ഷേപം. വീട്ടുകാർ പറയുന്നത് : 20ന് രാവിലെ 7ന് ശ്വാസതടസവും വിമ്മിഷ്ടവും അനുഭവപ്പെട്ടതിനെ തുടർന്ന് ഭാനുസുതൻ പിള്ളയെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹവും മൂത്തമകനും കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തി. ചികിത്സയ്ക്ക് പ്രതിദിനം 23000 രൂപയാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ സർക്കാർ സംവിധാനങ്ങളെ ആശ്രയിച്ചു. ആരോഗ്യ വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തെങ്കിലും അറിയിപ്പൊന്നും ലഭിച്ചില്ല. ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. മുളക്കുഴയിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രത്തിൽ എത്തിക്കാനായിരുന്നു നിർദ്ദേശം. ആംബുലൻസിൽ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ ശ്വാസം മുട്ടൽ അനുഭവിക്കുന്ന രോഗിയെ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നായിരുന്നു നിലപാട്. ഇതോടെ ഭാനുസുതൻ പിളളയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. മുരളീധരൻപിള്ള മുഖേന ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ വീണ്ടും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രത്തിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. രണ്ടാതും കൊണ്ടുപോയപ്പോൾ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലെ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് വീട്ടിലേക്ക് പോന്നു. ഭാനുസുതൻപിള്ളയുടെ നില ഗുരുതരമായി. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ വൈകുന്നേരം നാലുമണിയോടെ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശമെത്തിയപ്പോഴേക്കും മരണമടഞ്ഞു.

ആലപ്പുഴ: കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിനു കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആവശ്യപ്പെട്ടു. കുടുബത്തിന് ഉചിതമായ നഷ്ട പരിഹാരം ഉടൻ നൽകണം. ചികിത്സ കിട്ടാതെ 9 മണിക്കൂർ കാത്തുകിടക്കേണ്ട അവസ്ഥ എങ്ങനെയുണ്ടായി എന്ന് അന്വേഷിക്കണം. ഗുരുതരാവസ്ഥയിലായ രോഗിയെ എന്തുകൊണ്ട് മെഡിക്കൽ കോളേജിൽ എത്തിച്ചില്ല എന്നതും ഗൗരവതരമായ വിഷയമാണെന്ന് ഗോപകുമാർ പറഞ്ഞു.