തിരുവല്ല: നഗരത്തിലെ ഔട്ടർ റിംഗ് റോഡ് വികസനത്തിലെ അവസാനഘട്ടമായ കാവുംഭാഗം - തുകലശേരി റോഡിന്റെ നവീകരണം ആരംഭിച്ചു. ഗോവിന്ദൻകുളങ്ങര മുതൽ ചെമ്പോലിമുക്ക് വരെയുള്ള വെള്ളക്കെട്ട് പതിവാകുന്ന ഭാഗത്തെ ഓടയുടെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. കുളക്കാട് ചീക്കുളത്തിപടിക്ക് സമീപത്തെ കലുങ്കിന്റെ പുനർനിർമ്മാണവും തുടങ്ങിയിട്ടുണ്ട്. തിരുവല്ല-കായംകുളം റോഡിൽ കാവുംഭാഗത്ത് നിന്ന് തുടങ്ങി ശ്രീവല്ലഭ ക്ഷേത്രത്തിനു മുന്നിലൂടെ എം.സി.റോഡിലെ ആഞ്ഞിലിമൂട് ജംഗ്ഷൻ വരെ 4.97 കിലോമീറ്റർ ദൂരമുണ്ട്. ശബരിമല റോഡ് വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 5 കോടി രൂപ ചെലവഴിച്ച് ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കാനാണ് തുക അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല.

പടിഞ്ഞാറൻ മേഖലയ്ക്ക് യാത്ര സുഗമമാകും


കാവുംഭാഗം -തുകലശേരി റോഡ് പൂർത്തിയാകുന്നതോടെ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കും. നഗരത്തിന്റെ റിംഗ് റോഡായി ഉപയോഗിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള റോഡിലൂടെ കാവുംഭാഗത്ത് നിന്ന് നഗരത്തിലെ തിരക്കൊഴിവാക്കി എം.സി റോഡിൽ പ്രവേശിക്കുന്നതിനും ആഞ്ഞിലിമൂട് -മഞ്ഞാടി റോഡുവഴി ടി.കെ റോഡിലേക്ക് പ്രവേശിക്കാനും സാധിക്കും. ഇതിനോട് ചേർന്ന് പള്ളിവേട്ടയാലിൽ നിന്ന് ഇരമല്ലിക്കര വരെ പണികൾ നടന്നുകൊണ്ടിരിക്കുന്ന റോഡിന്റെ നിർമ്മാണവും പൂർത്തിയാകുന്നതോടെ പ്രാവിൻകൂട് -മാവേലിക്കര റോഡിലെ ആലുംതുരുത്തിയിൽ നിന്ന് ബൈപ്പാസായി ഉപയോഗിക്കുവാൻ സാധിക്കും. കാവുംഭാഗം - മുത്തൂർ റോഡിലൂടെ തുകലശേരിയിൽ നിന്ന് ടൗണിൽ കയറാതെ തന്നെ മുത്തൂരിൽ എത്താനും സാധിക്കും.

-----------------

-നിർമ്മാണച്ചെലവ് 5 കോടി

-ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ്

-നിർമ്മാണച്ചുമതല പൊതുമരാമത്ത് വകുപ്പിന്

-സൗജന്യമായി സ്ഥലം കിട്ടിയാൽ 10 മീറ്റ‌ർ വരെ വീതി കൂട്ടും

----------------

റോഡിന് പലഭാഗത്തും വീതി കുറവാണ്. ചിലയിടങ്ങളിൽ നാലുമീറ്റർ മാത്രമാണുള്ളത്. സൗജന്യമായി സ്ഥലം കിട്ടിയാൽ പത്തുമീറ്റർ വരെ വീതിയിൽ റോഡ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഓടയും നടപ്പാതയുമെല്ലാം ഉൾപ്പെടും. അഞ്ചര മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യുന്നത്. വീതി കുറവുള്ള ഭാഗങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്

പൊതുമരാമത്ത്

അസി.എൻജിനിയർ