പത്തനംതിട്ട : കൊവിഡ് രോഗം രൂക്ഷമായിട്ടുളള ആറൻമുള, കോയിപ്പുറം പഞ്ചായത്തുകളിൽ പ്രതിരോധ നടപടിയുടെ ഭാഗമായി മേയ് നാലിന് അർദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വിവാഹം, മരണ ചടങ്ങുകൾക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബസ് സ്റ്റാൻഡുകൾ, പൊതുഗതാഗതം, ആശുപത്രികൾ, പരീക്ഷകൾ, ഹോട്ടലുകൾ (പാഴ്‌സലുകൾ മാത്രം), ഇലക്ഷൻ സംബന്ധമായ ആവശ്യങ്ങൾ, വ്യാപാര വാണിജ്യ ആവശ്യങ്ങൾ മുതലായ സ്ഥലങ്ങളിൽ കൃത്യമായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ജനങ്ങൾ മാസ്‌കുകൾ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുകയും വേണം. ഉത്തരവ് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അവരവരുടെ അധികാര പരിധിയിൽ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കും.