കുന്നത്തൂർ : കുന്നത്തൂർ കരിമ്പിൻപുഴയിൽ പുതിയ പാലം വന്ന് പത്ത് വർഷം പിന്നിട്ടിട്ടും തകർന്ന പഴയ പാലം പൊളിച്ച് മാറ്റുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. കുന്നത്തൂരിനെ പുത്തനമ്പലം വഴി പത്തനംതിട്ട ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലം നെടിയവിള - വേമ്പനാട്ടഴികത്തുമുക്ക് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. കല്ലടയാറ്റിൽ പതിക്കുന്ന കരിമ്പിൻപുഴ ഏലാ തോടിന് കുറുകേ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലം വർഷങ്ങൾക്ക് മുമ്പുതന്നെ ബലക്ഷയം നേരിട്ടിരുന്നു.
ഇപ്പോൾ പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. ബീമുകളും സ്പാനുകളും അടർന്ന് വീഴുകയാണെന്ന് യാത്രക്കാർ പറയുന്നു.
റോഡും തകർച്ചയിൽ
പാലത്തിലൂടെയുള്ള റോഡും തകർന്നിരിക്കുകയാണ്. അപകടാവസ്ഥയിലുള്ള പാലത്തിലൂടെ യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ അമിത വേഗതയിൽ ചീറിപ്പായുന്നത് പതിവാണ്. വലിയ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കാറുണ്ട്. ഏത് നിമിഷവും തകർന്നു വീഴാവുന്ന പാലത്തിലൂടെയാണ് ഇവരുടെ യാത്ര. ജനവാസം തീരെ കുറവായ ഇവിടെ അപകടമുണ്ടായാൽ ഉടൻ അറിയണമെന്നില്ല.
സാമൂഹ്യ വിരുദ്ധരുടെ താവളം
സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ് ഈ ഭാഗം. രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നതും ഇവിടെ തന്നെ. എം.എൽ.എ അടക്കമുള്ളവ ജനപ്രതിനിധികളെ നിരവധി തവണ പാലം പൊളിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.