ed

 അപകടം മണത്ത ക്രൈംബ്രാഞ്ച് മേധാവി പുതിയ കേസെടുത്തില്ല
 പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള പട്ടിക യു.പി.എസ്.സിക്ക്

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തിൽ സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണവും കേസുകളുമായി മുന്നേറുന്ന ഇ.ഡി ഉദ്യോഗസ്ഥരെ വരുതിയിലാക്കാൻ അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കെ കേസുകളെടുക്കാൻ ഉത്തരവിടാതെ ഡി.ജി.പിയുടെ കള്ളക്കളി.

കസേര ഉറപ്പിക്കാൻ

സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് എംപാനൽ ചെയ്യപ്പെട്ടിരിക്കെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡിയ്ക്കും അതിലെ ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിടുന്നത് സി.ബി.ഐ തലപ്പത്തേക്ക് തന്നെ അനഭിമതനാക്കുമോയെന്ന ഭയവും കേസെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ഇ.ഡി തിരിച്ചും കേസെടുത്തേക്കുമെന്ന സൂചനയുമാണ് കഴിഞ്ഞ അഞ്ചുവർഷക്കാലം സർക്കാരിന്റെ കളിപ്പാവയായിരുന്ന ബെഹ്റയുടെ ഒളിച്ചുകളിക്ക് പിന്നിൽ. ഈ വരുന്ന ജൂണിൽ ബെഹ്റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കും.

ഡി.ജി.പി തന്ത്രപരമായി ഒഴിഞ്ഞു

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രണ്ട് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശം സംബന്ധിച്ച ഫയലിലാണ് ഒപ്പിടാതെ ബെഹ്റ തന്ത്രപരമായി ഒഴിഞ്ഞത്. പൊലീസ് മേധാവിക്ക് പകരം അദ്ദേഹത്തിന്റെ ഓഫീസിലെ ജൂനിയർ സൂപ്രണ്ടുമാരാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചത്. എന്നാൽ, തന്റെ അനുമതിയില്ലാതെ ക്രൈംബ്രാഞ്ച് കേസുകൾ എടുക്കാൻ പാടില്ലെന്ന ബെഹ്റയുടെ നിർദ്ദേശം നിലനിൽക്കെ ജൂനിയർ സൂപ്രണ്ടുമാരുടെ ഉത്തരവ് എങ്ങനെ പാലിക്കുമെന്നറിയാതെ ക്രൈംബ്രാഞ്ചും പുലിവാൽ പിടിച്ചു. അതിനിടെ, ഇ.ഡി ഉദ്യോഗസ്ഥരെ കേസിൽ കുടുക്കി മെരുക്കാമെന്ന് കണക്കുകൂട്ടിയ സർക്കാർ കേസെടുക്കാൻ സമ്മർദ്ദം ശക്തമാക്കിയതോടെ നിവൃത്തിയില്ലാതെ ഒരു കേസ് ക്രൈംബ്രാഞ്ച്ര് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തിന് ഉദ്യോഗസ്ഥർ പലരും വിസമ്മതം അറിയിച്ചതായാണ് പുറത്ത് വരുന്ന വിവരം.

വനിതാ പൊലീസുകാരിയുടെ മൊഴി തുടക്കം

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിക്കെതിരെയുള്ള ആദ്യ കേസ്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥരുടെ സമ്മർദ്ദം ഉള്ളതായി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായരും പിന്നാലെ കണ്ണൂർ സ്വദേശിയും രണ്ട് പരാതികൾ നൽകി. ഈ പരാതികളിൽ പ്രാഥമിക അന്വേഷണം നടത്താതെ പുതിയ കേസ് എടുക്കാനായിരുന്നു സർക്കാർ നിർദ്ദേശം. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കേസെടുക്കാമെന്ന നിയമോപദേശം കൂടി നൽകിയതോടെ ഓരോ പരാതിയിലും കേസുകൾ എടുക്കാൻ തീരുമാനിച്ചു.

ഡി.ജി.പി ഓഫീസിലെ രഹസ്യ വിഭാഗമായ ടി സെക്‌ഷനിലെ ജൂനിയർ സൂപ്രണ്ടുമാർ പരാതികൾ കേസെടുക്കാൻ നിർദ്ദേശിച്ച് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. എന്നാൽ, ഫയലിൽ ഡി.ജി.പി ഒപ്പിടാത്തതിന്റെ അപകടം മണത്ത ക്രൈംബ്രാഞ്ച് മേധാവി കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പുതിയ കേസ് വേണ്ടെന്ന് വച്ചതാണ് ഇപ്പോഴത്തെ വിവാദവിഷയം.

ഇ.ഡിക്കെതിരെ കേസെടുത്തവർക്കെതിരെ എതിർകേസ്

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തവർക്കെതിരെ പകരം കേസ് എടുക്കാനുള്ള ആലോചനയിലാണ് ഇ.ഡി. ഇതിൽ ഇടനിലക്കാരനായിരുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബർ സെൽ എസ്.പി, സ്വപ്നയ്ക്ക് ജാമ്യം ഉറപ്പ് നൽകിയ ജയിൽ ഉദ്യോഗസ്ഥൻ, ചില ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരെ ടാർജറ്റ് ചെയ്താണ് ഇ.ഡിയുടെ നീക്കമെന്നാണ് സൂചന. ഇ.ഡിയ്ക്കെതിരായ പൊലീസിന്റെ നിയമവിരുദ്ധ നീക്കങ്ങളെ ഇതുകൊണ്ട് പ്രതിരോധിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

പുതിയ ഡി.ജി.പി, പട്ടിക നൽകി

അതേസമയം ബഹ്റയുടെ വിരമിക്കലിന് മുന്നോടിയായി അടുത്ത ‌ഡി.ജി.പിനിയമനത്തിനുള്ള ഒരു ഡസനോളം പേരുടെ പട്ടിക യു.പി.എസ്.സിക്ക് സംസ്ഥാന സർക്കാർ ഉടൻ സമർപ്പിക്കും. നിലവിലെ ‌ഡി.ജി. പി വിരമിക്കുന്നതിന് മൂന്നുമാസം മുമ്പേ പട്ടിക സമർപ്പിക്കണമെന്നാണ് ചട്ടം.1987 മുതൽ 1991 ബാച്ചുകളിലെ ഉദ്യോഗസ്ഥരുടെ പട്ടികയാണ് സമർപ്പിക്കുന്നത്. ഇതിൽ ജയിൽമേധാവിയായ ഋഷിരാജ് സിംഗിന് വിരമിക്കാൻ ആറുമാസം മാത്രമേ ഉള്ളൂ.അതിനാൽ അദ്ദേഹത്തെ പരിഗണനയിലുണ്ടാകാൻ ഇടയില്ല. കേന്ദ്രത്തിൽ എസ്.പി.ജി ഡയറക്ടറായി ഡെപ്യുട്ടേഷനിൽ തുടരുന്ന അരുൺ കുമാർ സിൻഹയും സംസ്ഥാനത്തേക്ക് വരാൻ സാദ്ധ്യത കുറവായതിനാൽ ഇവരൊഴികെയുള്ള സീനിയർ ഓഫീസർമാരുടെ പട്ടികയാണ് അംഗീകാരത്തിനായി സമർപ്പിക്കുന്നത്.

ഇതനുസരിച്ച് സംസ്ഥാന പൊലീസ് സേനയിലെ സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥരായ ടോമിൻ തച്ചങ്കരി,​ സുധേഷ്കുമാർ,​ ബി.സന്ധ്യ,​ അനിൽകാന്ത്,​നിഥിൻ അഗർവാൾ,​ എസ്. അനന്തകൃഷ്ണൻ,​കെ. പദ്മകുമാർ,​ ഷേഖ് ദർബേഷ് സാഹിബ്,​ ഹരിനാഥ് മിശ്ര,​ രവത ചന്ദ്രശേഖർ,​ സഞ്ജീവ്കുമാർ പട്ജോഷി എന്നിവരുടെ പട്ടികയാണ് സമർപ്പിക്കുന്നത്. ഇതിൽ യോഗ്യരായ മൂന്നുപേരുടെ പട്ടിക യു.പി.എസ്.സി സംസ്ഥാനത്തേക്ക് തിരിച്ചയയ്ക്കും. ഇതിൽനിന്ന് അനുയോജ്യനായ ഒരാളെയാകും സംസ്ഥാന സർക്കാർ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുക.