കൊല്ലം: സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഖജനാവ് കാലിയായിരുന്നെങ്കിൽ കാലാവധി പൂർത്തിയാക്കുന്നത് കുറഞ്ഞത് 5000 കോടി രൂപയുടെ ട്രഷറി മിച്ചവുമായാണെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് കൊല്ലം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡിനിടയിലും സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും നൽകാനായി. കടമെടുക്കുന്നതിൽ ഈ വർഷം രണ്ടായിരം കോടി രൂപയുടെ കുറവുണ്ടായി. അതിനാൽ അടുത്ത വർഷത്തെ ധനമാനേജ്‌മെന്റ് സുഗമമായിരിക്കും.
അവസാന പത്ത് ദിവസങ്ങളിൽ റെക്കാഡ് പേമെന്റുകളാണ് നടത്തിയത്. 3,75,171 ബില്ലുകളിലായി 23,202 കോടി രൂപ നൽകി. അവസാന മൂന്ന് ദിവസങ്ങളിൽ മാത്രം 5000 കോടി രൂപയാണ് ട്രഷറിയിൽ നിന്ന് വിതരണം ചെയ്തത്.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ വകുപ്പുകൾ പല കാരണങ്ങളാൽ മാർച്ച് 31നകം ചെലവഴിക്കാതെ ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന ഏഴായിരം കോടിരൂപ തിരിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അടുത്ത വർഷത്തെ കടമെടുപ്പിൽ നിന്ന് അത്രയും തുക കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുമായിരുന്നു. ഈ തുക ഈ മാസം തന്നെ തിരിച്ചുനൽകും.
അവസാനദിവസം ട്രഷറി കമ്പ്യൂട്ടർ ശൃംഖലയിലെ തിരക്ക് കാരണം ചില ഇടപാടുകാർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. അത്തരം തുകകൾ ഈ മാസത്തെ ശമ്പളവിതരണത്തിന് ശേഷം നൽകും.
പരിഷ്‌കരിച്ച ശമ്പളവും പെൻഷനും മൂന്ന് ദിവസത്തിനകം കൊടുത്തുതീർക്കും. ആദ്യ ദിവസങ്ങളിലെ ബാങ്ക് അവധി പരിഗണിച്ച് പെൻഷൻകാർക്ക് വിതരണം നടത്താനുള്ള തുക പ്രത്യേകം സൂക്ഷിക്കാൻ ട്രഷറികൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.