നിർമ്മാണം കോർപ്പറേഷന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച്
കൊല്ലം: എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറി ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് പൈലിംഗ് തുടങ്ങി. എസ്.എൻ ട്രസ്റ്റിന്റെ ഭൂമി കൈയേറില്ലെന്ന സ്പോർട്സ് കൗൺസിലിന്റെ ഉറപ്പും നിർമ്മാണം തടഞ്ഞുള്ള കോർപ്പറേഷന്റെ സ്റ്റോപ്പ് മെമ്മോയും അവഗണിച്ചുമാണ് പൈലിംഗ് ആരംഭിച്ചത്.
പതിറ്റാണ്ടുകൾ മുൻപ് സർ സി.പി ദിവാനായിരിക്കെ 30 ഏക്കറാണ് എസ്.എൻ കോളേജ് ആരംഭിക്കാൻ എസ്.എൻ ട്രസ്റ്റിന് പാട്ടത്തിന് നൽകിയത്. ഇതിൽ 26 ഏക്കർ സ്ഥലം എസ്.എൻ ട്രസ്റ്റിന് പതിച്ചു നൽകിയിരുന്നു. ബാക്കിയുള്ള ഭൂമി കൂടി പതിച്ചുകിട്ടാൻ എസ്.എൻ ട്രസ്റ്റ് അപേക്ഷ നൽകിയിരിക്കുകയാണ്. ഈ ഭൂമിയുടെ ഒരു ഭാഗം കൈയേറിയാണ് ഇപ്പോൾ സ്റ്റേഡിയം നിർമ്മിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ സ്പോർട്സ് കൗൺസിൽ ഭാരവാഹികളും സി.പി.എം നേതാക്കളും എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ തർക്ക ഭൂമിയിൽ നിർമ്മാണം നടത്തില്ലെന്ന് ഉറപ്പുനൽകിയിരുന്നു.
ഇതിന് വിരുദ്ധമായാണ് കഴിഞ്ഞ ദിവസം പൈലിംഗ് ആരംഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.എൻ ട്രസ്റ്റ് ഭാരവാഹികൾ മേയർക്ക് പരാതി നൽകി. ഇതോടെ സ്റ്റേഡിയം നിർമ്മാണത്തിന്റെ നിർവഹണ ഏജൻസിയായ കിറ്റ്കോയ്ക്ക് കോർപ്പറേഷൻ ബുധനാഴ്ച സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിർമ്മാണം തുടരുകയാണ്.
നിർമ്മാണം നടക്കുന്ന സ്ഥലത്തെ സംബന്ധിച്ച് തർക്കമുണ്ടെന്ന് നിർവഹണ ഏജൻസിയായ കിറ്റ്കോയ്ക്കും കരാറുകാർക്കും വ്യക്തമായ ധാരണയുണ്ട്. എന്നിട്ടും നിർമ്മാണം തുടരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സംശയം. സ്പോർട്സ് ഡയറക്ടറേറ്റിനാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ ചുമതല.
''
തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലായതിനാൽ പ്രശ്നം ശ്രദ്ധയിൽപ്പെട്ടില്ല. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ഉടൻ ഇക്കാര്യം പരിശോധിക്കും.
ജെറോമിക് ജോർജ്
ഡയറക്ടർ ഒഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സ്